ദുഃസൂചനയായി ബോണ്ട് യീല്‍ഡ് ഇന്‍വേര്‍ഷന്‍! സാമ്പത്തിക മാന്ദ്യം പടിവാതിക്കലെത്തിയോ?

അടുത്തിടെ ആഭ്യന്തര വിപണിയുടെ ചാഞ്ചാട്ടത്തിനും വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പനയുടേയും മുഖ്യ കാരണങ്ങളിലൊന്നായി വിശകല വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത് യുഎസ് ബോണ്ട് അഥവാ അമേരിക്കന്‍ കടപ്പത്ര ആദായവുമായി ബന്ധപ്പെട്ട ഏറ്റക്കുറച്ചിലുകളാണ്. നാല് ദശാബ്ദത്തിനിടയില്‍ ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പം അമേരിക്കന്‍ സമ്പദ്ഘടനയെ ഗ്രസിച്ചപ്പോള്‍ പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തി വിശാല വിപണിയിലെ പണലഭ്യത നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയാണ്.

യുഎസ്

ഇത്തരത്തില്‍ പലിശ നിരക്കുകള്‍ ചടുലമായി ഉയര്‍ത്തിയതോടെ യുഎസ് ട്രഷറി ബോണ്ടുകളുടെ യീല്‍ഡിലും ഉണര്‍വുണ്ടായി. ഇതിനെ തുടര്‍ന്നാണ് വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ നിക്ഷേപം പിന്‍വലിക്കാന്‍ പ്രേരണയായത്. എന്നാല്‍ ഏത് നടപടിക്കും മറുപുറവും ഉണ്ടെന്നതുപോലെ ചടുലവും ഉയര്‍ന്ന തോതിലുമുള്ള പലിശ നിരക്ക് വര്‍ധന സമ്പദ്ഘടനയുടെ വളര്‍ച്ചാ തോതിനേയും മന്ദീഭവിപ്പിക്കും. ഇത്തരത്തില്‍ ഒരു സാമ്പത്തിക മാന്ദ്യത്തിന്റേയോ തളര്‍ച്ചയുടേയോ പാതയിലാണ് അമേരിക്ക നീങ്ങുന്നതെന്ന ആശങ്ക സ്വാഭാവികമായും യുഎസ് ബോണ്ടുകളുടെ വിലയിലും ആദായത്തിലും പ്രതിഫലിക്കും.

യീല്‍ഡ് കര്‍വ് ഇന്‍വേര്‍ഷന്‍

ഇത്തരത്തില്‍ വളരെയധികം ദുഃസൂചനയുള്ള 'യീല്‍ഡ് കര്‍വ് ഇന്‍വേര്‍ഷന്‍' പ്രതിഭാസം അമേരിക്കന്‍ കടപ്പത്ര വിപണിയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. രണ്ടു വര്‍ഷ കാലാവധിയിലെ ബോണ്ട് യീല്‍ഡ് 10 വര്‍ഷ കാലാവധിയുള്ള ബോണ്ടിന്റെ യീല്‍ഡിനേക്കാള്‍ ഉയരുന്നതിനെയാണ് 'യീല്‍ഡ് കര്‍വ് ഇന്‍വേര്‍ഷന്‍' എന്നു വിശേഷിപ്പിക്കപ്പെടുന്നത്.

അതേസമയം, കടപ്പത്ര വിപണിയിലെ ബോണ്ട് യീല്‍ഡ് നിരക്കുകളില്‍ നേരിടുന്ന ഏറ്റക്കുറച്ചിലുകളില്‍ നിന്നും സമ്പദ്ഘടനയുടെ പ്രയാണം ഏതു ദിശയിലേക്കാണെന്ന് പൂര്‍വകാല വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവചിക്കാനാകും. ഈയൊരു പശ്ചാത്തലത്തില്‍ ബോണ്ട് യീല്‍ഡ് കര്‍വിനെ എങ്ങനെ വ്യാഖ്യാനിക്കാമെന്ന് ചുരുക്കി സൂചിപ്പിക്കുന്നതാണ് ചുവടെ ചേര്‍ക്കുന്നത്.

മുഖവിലയും കൂപ്പണ്‍ റേറ്റും

മുഖവിലയും കൂപ്പണ്‍ റേറ്റും

ഒരു ബോണ്ട് വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയാണ് ആ ബോണ്ടിന്റെ മുഖവില എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഈ മുഖവിലയുടെ ഒരു നിശ്ചത ശതമാനത്തെ അടിസ്ഥാനമാക്കിയാണ് 'കൂപ്പണ്‍ റേറ്റ്' നിശ്ചയിക്കപ്പെടുന്നത്. ബോണ്ട് വാങ്ങുന്ന/ കൈവശം വെയ്ക്കുന്ന ആള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക പലിശയാണ് കൂപ്പണ്‍ റേറ്റ്.

ഉദാഹരണത്തിന് 1,000 രൂപ മുഖവിലയുള്ള ഒരു ബോണ്ടിന്റെ കൂപ്പണ്‍ റേറ്റ് 10 ശതമാനമാണെങ്കില്‍ ഒരു വര്‍ഷം 100 രൂപ പലിശയിനത്തില്‍ നിക്ഷേപകന് ലഭിക്കും എന്നാണ് അര്‍ഥമാക്കുന്നത്. അതേസമയം ഒരു നിശ്ചിത കാലപരിധിയിലേക്കാവും ഒരോ ബോണ്ടും പുറത്തിറക്കുക. ഈ കാലാവധി പൂര്‍ത്തിയാവുമ്പോഴാണ് നിക്ഷേപകന് മുതലും കൂപ്പണ്‍ റേറ്റ് പ്രകാരമുള്ള പലിശയും ചേര്‍ത്തുള്ള തുക മടക്കി ലഭിക്കുക.

ബോണ്ട് വില

ബോണ്ട് വില

കടപ്പത്രങ്ങളുടെ ദ്വിതീയ വിപണിയിലെ വിലയാണ് ബോണ്ട് പ്രൈസ്. ഈ വില വ്യാപാര വേളയില്‍ മാറിക്കൊണ്ടിരിക്കും. കേന്ദ്ര ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ വരുത്തുന്ന മാറ്റമാണ് ബോണ്ടിന്റെ വിലയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

ഉദാഹരണത്തിന്- റിപ്പോ നിരക്ക് ഒരു നിശ്ചിത ശതമാനത്തില്‍ ആയിരുന്നപ്പോള്‍ സര്‍ക്കാര്‍ 5 വര്‍ഷം കാലവധിയുള്ള 1,000 രൂപ മുഖവിലയുള്ള ബോണ്ട് 5 ശതമാനം കൂപ്പണ്‍ റേറ്റില്‍ പുറത്തിറക്കി എന്നിരിക്കട്ടെ. ഇതിനുശേഷം റിപ്പോ നിരക്ക് കുറഞ്ഞതിന്റെ ഭാഗമായി നേരത്തെയിറക്കിയ ബോണ്ടിന്റെ അതെ മുഖവിലയും കാലവധിയുമുള്ള ബോണ്ട് 4 ശതമാനം കൂപ്പണ്‍ റേറ്റിന് പുറത്തിറക്കിയാല്‍, സര്‍ക്കാര്‍ ആദ്യം അവതരിപ്പിച്ച ബോണ്ടിനായിരിക്കും ആവശ്യക്കാര്‍ കൂടുതല്‍. അതുകൊണ്ട് തന്നെ ദ്വിതീയ വിപണിയില്‍ ഇവയുടെ വിലയും വര്‍ധിക്കും

ബോണ്ട് യീല്‍ഡ്

ബോണ്ട് യീല്‍ഡ്

ബോണ്ടിന്റെ കൂപ്പണ്‍ റേറ്റ് അഥവാ വാര്‍ഷിക പലിശ, ബോണ്ടിന്റെ കാലവധി തീരുന്നത് വരെ മാറില്ല. മുന്‍കൂട്ടി നിശ്ചയിച്ച നിരക്കായിരിക്കും കാലാവധി പൂര്‍ത്തിയാകുന്നതു വരെയും ലഭിക്കുക. അതായത് കേന്ദ്ര ബാങ്കുകള്‍ വരുത്തുന്ന പുതിയ അടിസ്ഥാന പലിശയ്ക്ക് അനുസൃതമായി കൂപ്പണ്‍ റേറ്റ് മാറില്ല. എന്നാല്‍ ബോണ്ട് യീല്‍ഡ് മാറികൊണ്ടിരിക്കും. ബോണ്ടിന്റെ കൂപ്പണ്‍ റേറ്റിനെ നിലവിലെ ബോണ്ടിന്റ വിപണി വില കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന പ്രതീക്ഷിത ആദായമാണ് ബോണ്ട് യീല്‍ഡ് എന്നു വിശേഷിപ്പിക്കുന്നത്.

യീല്‍ഡും പലിശയും വിലയും

യീല്‍ഡും പലിശയും വിലയും

ബോണ്ട് വിലയും നിലവിലുള്ള പലിശ നിരക്കും തമ്മില്‍ വിപരീത അനുപാതമാണ് പിന്തുടരുന്നത്. അതായത് പലിശ നിരക്ക് കുറയുമ്പോള്‍ ബോണ്ട് വില കൂടുകയും പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ ബോണ്ട് വില കുറയുകയും ചെയ്യുന്നു. അതുപോലെ ബോണ്ട് വിലയും ബോണ്ട് യീല്‍ഡും എതിര്‍ദിശയിലാണ് പൊതുവേ സഞ്ചരിക്കാറുള്ളത്. അതായത്, ബോണ്ട് വില കൂടുമ്പോള്‍ ബോണ്ട് യീല്‍ഡ് കുറയുകയും ബോണ്ട് വില ഇടിയുമ്പോള്‍ ബോണ്ട് യീല്‍ഡ് വര്‍ധിക്കുകയും ചെയ്യും.

(ബോണ്ട് വില അതിന്റെ മുഖവിലയേക്കാള്‍ താഴെയാകുമ്പോള്‍ ബോണ്ട് യീല്‍ഡ്, പലിശ നിരക്കിനേക്കാള്‍ കൂടുതലായിരിക്കും. സാഹചര്യം മാറുമ്പോള്‍ തിരിച്ചും സംഭവിക്കാം.)

യീല്‍ഡ് കര്‍വ്

യീല്‍ഡ് കര്‍വ്

ട്രഷറി പുറത്തിറക്കുന്ന കടപ്പത്രങ്ങളില്‍ നിന്നും ലഭിക്കാവുന്ന പ്രതീക്ഷിത ആദായ നിരക്കുകളെ ഒരു നിശ്ചിത ഗ്രാഫിലേക്ക് പകര്‍ത്തുമ്പോള്‍ തെളിയുന്ന ചിത്രമാണ് 'യീല്‍ഡ് കര്‍വ്'. സാധാരണ ഗതിയില്‍ യീല്‍ഡ് കര്‍വ് മുകളിലേക്ക് നീങ്ങുന്നത് കാലാവധിക്കൊപ്പം ബോണ്ടിന്റെ പേഔട്ട് വര്‍ധിക്കുന്നതിന് ആനുപാതികമായാവും. കുത്തനെ ഉയരുന്ന യീല്‍ഡ് കര്‍വ്, സമ്പദ് വ്യവസ്ഥയുടെ പുരോഗതിയേയും കുതിപ്പിനേയും ഉയര്‍ന്ന പലിശ നിരക്കിനേയും ഉയര്‍ന്ന പണപ്പെരുപ്പത്തേയും സൂചിപ്പിക്കുന്നു. ഗ്രാഫ് നേരെയാണെങ്കില്‍ (Flattening Curve) ഇടക്കാലയളവിലേക്ക് പലിശ നിരക്ക് ഉയരാമെന്നും സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറയുമെന്ന വിലയിരുത്തലിലേക്കും നയിക്കും.

യീല്‍ഡ് കര്‍വ് ഇന്‍വേര്‍ഷന്‍

യീല്‍ഡ് കര്‍വ് ഇന്‍വേര്‍ഷന്‍

മേല്‍സൂചിപ്പിച്ചത് പോലെ കര്‍വ് ഇന്‍വേര്‍ഷന്‍ എന്നത് ഉയര്‍ന്ന ഹ്രസ്വകാല നിരക്കുകളും വളര്‍ച്ച ഇടിയാമെന്നതിനേയും സൂചിപ്പിക്കുന്നു. 1955-നു ശേഷം നേരിട്ട ഓരോ സാമ്പത്തിക മാന്ദ്യത്തിനു മുമ്പും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് കര്‍വ് എതിര്‍ ദിശയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ 'യീല്‍ഡ് കര്‍വ് ഇന്‍വേര്‍ഷന്‍' ദൃശ്യമായതിനു ശേഷം 6 മാസത്തിനും 24 മാസത്തിനും ഇടയില്‍ അമേരിക്കയില്‍ മാന്ദ്യമുണ്ടായിട്ടുണ്ടെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

അനലിസ്റ്റുകള്‍

അതുപോലെ 1900-നു ശേഷം 2 വര്‍ഷ ബോണ്ട് യീല്‍ഡ് 10 വര്‍ഷ യീല്‍ഡിനെ മറികടന്ന 28 സാഹചര്യങ്ങളില്‍ 22 തവണയും പിന്നാലെ മാന്ദ്യമുണ്ടായിട്ടുണ്ടെന്നും അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ അവസാന 6 സാമ്പത്തിക മാന്ദ്യങ്ങളും യീല്‍ഡ് കര്‍വ് ഇന്‍വേര്‍ഷന്‍ സംഭവിച്ചതിനു പിന്നാലെ 6 മാസം മുതല്‍ 36 മാസക്കാലയളവിനിടെ അമേരിക്കയെ പിടികൂടിയിട്ടുണ്ട്. സമാനമായി യീല്‍ഡ് കര്‍വിലെ ചാഞ്ചാട്ടങ്ങള്‍ ഉപഭോക്താക്കളേയും ബിസിനസുകളേയും പ്രതികൂലമായി ബാധിക്കും. പലിശ വര്‍ധിക്കുന്നതോടെ ചെലവ് വര്‍ധിക്കുകയും ഉപഭോഗം കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നതിനേയും തുടര്‍ന്നാണിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X