കഴിഞ്ഞ ആറ് മാസക്കാലയളവിലുള്ള സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളുടെ പ്രകടനം നിരാശജനകമായിരുന്നു. കോവിഡ് മഹാമാരിയില്‍ ക്ലെയിം കൂടിയതു കൊണ്ടുള്ള നഷ്ടവും റീഇന്‍ഷുറന്‍സ് നിരക്കുകള്‍ വര്‍ധിപ്പിച്ചതുമാണ് പ്രധാനമായും തിരിച്ചടിയായത്. ഇതിനോടൊപ്പം പൊതുമേഖല ഇന്‍ഷുറന്‍ ഭീമനായ എല്‍ഐസി, പ്രാഥമിക ഓഹരി വില്‍പനയിലൂടെ ദ്വിതീയ വിപണിയിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയുമൊക്കെ ഇന്‍ഷുറന്‍സ് ഓഹരികളെ പിന്നോട്ടടിച്ചു.
എന്നാല്‍ ഭാവി സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളുടെ മൂല്യത്തെ അവഗണിക്കാനാവില്ലെന്ന് എംകെ ഗ്ലോബല്‍ ചൂണ്ടിക്കാട്ടി. 2016-ന് ശേഷം പ്രശസ്ത നിക്ഷേപകന്‍ വാറന്‍ ബഫറ്റ് നടത്തിയിരിക്കുന്ന ഏറ്റവും വലിയ നിക്ഷേപവും അടുത്തിടെ വിപണിയിലുണ്ടായ ഇടവില്‍ അമേരിക്കൻ ഇന്‍ഷുറന്‍സ് മേഖലയിലായിരുന്നു എന്നതും ശ്രദ്ധേയം. അതേസമയം, സേവനങ്ങള്‍ നല്‍കുന്നതിലും പോളിസി വിതരണം ചെയ്യുന്നതിലും എല്‍ഐസിയുടെ സംവിധാനങ്ങളുമായി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യത്യാസമുണ്ട്. ഉയര്‍ന്ന വരുമാനമുള്ളവരേയും യുവാക്കളെയും നവീന സേവനങ്ങളിലൂടെ സ്വകാര്യ കമ്പനികള്‍ വേഗത്തില്‍ സമീപിക്കുന്നു.
കൂടാതെ, ഐപിഒയ്ക്കു ശേഷം എല്‍ഐസി, നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന ബോണസ് റേറ്റുകളില്‍ കുറവ് വരുത്താം. അങ്ങനെയെങ്കില്‍ സ്വകാര്യ പോളിസിയുമായുള്ള മൂല്യത്തിന്റെ അന്തരം കുറയുന്നതും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളുടെ അടിസ്ഥാനപരമായ പ്രകടനത്തെ, എല്‍ഐസി ഓഹരി വിപണിയിലേക്ക് കടന്നു വന്നാലും പ്രതികൂലമായി ബാധിക്കില്ലെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാണിക്കുന്നു. സമീപ ഭാവിയിലേക്ക് നിക്ഷേപത്തിനായി എംകെ ഗ്ലോബല്‍ നിര്‍ദേശിച്ച ഇന്‍ഷുറന്‍സ് ഓഹരി ചുവടെ ചേര്‍ക്കുന്നു.
എസ്ബിഐ ലൈഫ്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബിഎന്‍പി പരിബാസ് കാര്‍ഡിഫും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്. 2000-ലാണ് തുടക്കം. പോളിസി ഉടമസ്ഥനില്‍ നിന്നുള്ള പ്രീമിയം, പലിശ, നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭവിഹിതം, നിക്ഷേപം വീണ്ടെടുക്കുകയോ വില്‍ക്കുമ്പോഴോ ഉള്ള ലാഭം/ നഷ്ടം എന്നിവയാണ് കമ്പനിയുടെ പ്രധാന വരുമാനം. അതുപോലെ എസ്ബിഐ ഗ്രൂപ്പിന്റെ ബന്ധം പ്രയോജനപ്പെടുത്തി പേഴ്‌സണല്‍ ലോണ്‍, ഭവന വായ്പ ലോണ്‍ ഉപഭോക്താക്കളുടെ ഇടയില്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വ്യാപകമായി വില്‍ക്കുന്നുണ്ട്.
ഓഹരി വിശദാംശം
എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഓഹരികളില്‍ 55.69 ശതമാനവും പ്രമോട്ടര്‍ ഗ്രൂ്പ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 24.47 ശതമാനവും ആഭ്യന്തര ധനകാര്യ നിക്ഷേപകര്‍ക്ക് 12.01 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ വിപണി മൂല്യം 1.16 ലക്ഷം കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.22 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 131.23 രൂപയാണ്. ഇന്‍ഷുറന്‍സ് കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 80.49 ആയിരിക്കുമ്പോള്‍ എസ്ബിഐയുടേത് 84.95 നിരക്കിലാണുള്ളത്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷത്തിനിടെ എസ്ബിഐ ലൈഫിന്റെ (BSE: 540719, NSE: SBILIFE) വരുമാനവും 150 ശതമാനവും അറ്റാദായം 50 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കമ്പനിയെ ബാധിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 20,672 കോടിയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 22.63 ശതമാനം ഇടിവാണ്. മൂന്നാം പാദത്തിലെ പ്രവര്‍ത്തന ലാഭം 9 ശതമാനം ഇടിഞ്ഞ് 478 കോടിയായി. എന്നാല്‍, അറ്റാദായം 364 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56 ശതമാനം വര്‍ധനയാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്. ഈ കാലയളവിലെ പ്രതിയോഹരി വരുമാനം 2.33 രൂപയില്‍ നിന്നും 3.64-ലേക്ക് മെച്ചപ്പെട്ടു.
ലക്ഷ്യവില 1,615
വെള്ളിയാഴ്ച 4 ശതമാനത്തിലധികം മുന്നേറിയ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരി, 1,160 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,615 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് എംകെ ഗ്ലോബലിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 34 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വിലനിലവാരം 1293 രൂപയും താഴ്ന്ന നിലവാരം 869 രൂപയുമാണ്, അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വിലയില്‍ 4.23 ശതമാനവും ഒരു മാസത്തിനിടെ 13 ശതമാനത്തോളവും ഉയര്‍ച്ച കാണിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications