നിക്ഷേപകര്‍ക്ക് വമ്പന്‍ പ്രതീക്ഷ നല്‍കി ദ്വിതീയ വിപണിയിലേക്ക് കടന്നുവന്നതാണ് ഭക്ഷ്യവിതരണ ഇടനിലക്കാരനും പുതുതലമുറ ടെക് കമ്പനിയുമായ സൊമാറ്റോ. തങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്ന കമ്പനിയുടെ ഓഹരിയെന്ന പരിഗണനയായിരുന്നു സാധാരണക്കാരായ നിക്ഷേപകര്‍ക്കും ആദ്യമുണ്ടായിരുന്നത്. പ്രതീക്ഷിച്ച പോലെ മികച്ച അരങ്ങേറ്റവും പിന്നീടുള്ള കുതിപ്പും വരെ കാര്യങ്ങള്‍ മംഗളകരം.
എന്നാല്‍ വിപണിയില്‍ തിരുത്തലുണ്ടായതും ലിസ്റ്റിങ്ങിനു ശേഷമുള്ള പാദഫലങ്ങളില്‍ ലാഭത്തിലേക്ക് എത്താനാകാത്ത പ്രവര്‍ത്തനഫലവും തുടര്‍ച്ചയായി വന്നതോടെ കമ്പനിക്കൊപ്പം നിക്ഷേപകരും 'കണ്ണീര്‍ കുടിച്ചു'. എന്നാല്‍ മാര്‍ച്ച് പാദഫലം വന്നതോടെ നിക്ഷേപകര്‍ക്കുള്ള നിര്‍ദേശങ്ങളുമായി ബ്രോക്കറേജ് സ്ഥാപനങ്ങളും രംഗത്തെത്തി. കമ്പനിയുടെ ഏറ്റവും രൂക്ഷമായ ദുരിതകാലം കഴിഞ്ഞുവെന്നാണ് ഇവരുടെ വിലയിരുത്തല്‍.
മാര്‍ച്ച് പാദഫലം
കഴിഞ്ഞ ദിവസം പുറത്തുവിട്ട ജനുവരി- മാര്‍ച്ച് ത്രൈമാസ കാലയളവിലെ സൊമാറ്റോ കമ്പനിയുടെ അറ്റനഷ്ടം 359 കോടിയാണ്. ഇതേ കാലയളവിലെ വരുമാനം 1,211.80 കോടിയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ നഷ്ടം മൂന്നിരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം സാമന പാദത്തില്‍ സൊമാറ്റോയുടെ നഷ്ടം 134.2 കോടി മാത്രമായിരുന്നു. അതേസമയം കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 75 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ചെലവിനത്തിലുള്ള വര്‍ധനയാണ് നഷ്ടം കൂടാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പത്. ഉപഭോക്താതക്കളുടെ പ്രതിമാസ ഇടപാടുകള്‍ വര്‍ധിക്കുന്നുണ്ട്. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ പ്ലാറ്റ്‌ഫോമിലൂടെ നടന്ന ആകെ ഇടപാടുകള്‍ റെക്കോഡ് നിലവാരമായ 1.57 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഓഹരി വിശദാംശം
സൊമാറ്റോ കമ്പനിയുടെ ഓഹരികളില്‍ 83.61 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 3.06 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 10.44 ശതമാനവും 2.89 ശതമാനം ഓഹരികള്‍ മറ്റുള്ളവരുടെ പക്കലുമാണ്. മ്യൂച്ചല്‍ ഫണ്ടുകളും വിദേശ നിക്ഷേപകരും ഓഹരി പങ്കാളിത്തം കുറയ്ക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ സൊമാറ്റോ ഓഹരി വില 54 ശതമാനം ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 169 രൂപയും താഴ്ന്ന വില 50 രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരിയുടെ ഇഷ്യൂ വില 76 രൂപയായിരുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 50,000 കോടിയാണ്.
അതേസമയം മാര്‍ച്ച് പാദഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ വ്യാപാരത്തില്‍ 19 ശതമാനം വര്‍ധനയോടെ 67.60 രൂപയിലേക്ക് ഓഹരി വില ഉയര്‍ന്നു. ലിസ്റ്റിങ് ദിനങ്ങളിലെ കുതിപ്പിനു ശേഷം സൊമാറ്റോ (BSE: 543320, NSE: ZOMATO) ഓഹരിയില്‍ കാണപ്പെടുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്. നാലാം പാദഫലം പുറത്തു വന്നതിനു പിന്നാലെ നിക്ഷേപകര്‍ക്കുള്ള നിര്‍ദേശങ്ങളുമായി വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങളും രംഗത്തെത്തി. പൊതുവില്‍ സൊമാറ്റോയ്ക്ക് അനുകൂലമായ അഭിപ്രായമാണ് ഇവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഓഹരിയുടെ ഐപിഒ ഇഷ്യൂ വിലയേക്കാളും മുകളിലാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവില എന്നതും ശ്രദ്ധേയം.
ലക്ഷ്യവില 80- 135
ജെപി മോര്‍ഗന്‍- തിട്ടപ്പെടുത്തിയ പ്രവര്‍ത്തന നഷ്ടം കുറച്ചു കൊണ്ടുവരുന്ന പ്രവണത പ്രകടമാണ്. കൂടാതെ ഉപയോക്താക്കള്‍ നല്‍കുന്ന ഓര്‍ഡറുകളുടെ ആകെ മൂല്യവും (ജിഒവി- GOV) ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുന്നു. ജനുവരി- മാര്‍ച്ച് പാദത്തില്‍ സൊമാറ്റോയുടെ പ്രകടനം പൊതുവില്‍ മെച്ചപ്പെട്ടുവെന്നാണ് ജെപി മോര്‍ഗന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി സൊമാറ്റോ ഓഹരിയില്‍ സമീപ കാലയളവിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 130 രൂപയാണ്. അതായത് നിലവിലുള്ള വിപണി വിലയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 100 ശതമാനത്തിലധികം നേട്ടമാണ് ഈ പുതുതലമുറ ടെക് ഓഹരിയില്‍ നിന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.
സിറ്റി ഗ്രൂപ്പ്- മാര്‍ച്ച് പാദഫലം പുറത്തുവന്നതോടെ സൊമാറ്റോ ഓഹരിയില്‍ നേരത്തെ നല്‍കിയിരുന്ന മാര്‍ഗോപദേശം തിരുത്തി. തിട്ടപ്പെടുത്തിയ നഷ്ടം കുറയ്ക്കുമെന്നും ജിഒവി- കണക്കുകളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതും പ്രകാരം ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 80 രൂപയാണ്.
മോര്‍ഗന്‍ സ്റ്റാന്‍ലി- ഭക്ഷ്യ വിതരണ കമ്പനിയുടെ ഓഹരിക്ക് 'ഓവര്‍വെയിറ്റ്' (പോര്‍ട്ട്‌ഫോളിയോയില്‍ കൂടുതല്‍ പരിഗണന കൊടുക്കുന്നു) എന്ന റേറ്റിങ് നിലനിര്‍ത്തി. കമ്പനി ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. സമീപ കാലയളവില്‍ സൊമാറ്റോ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 135 രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.