ദില്ലി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് സാമ്പത്തികശേഷിയുണ്ടായിട്ടും തിരിച്ചടക്കാത്തവരുടെ എണ്ണം ഇരട്ടിയിലേറെ വര്‍ധിച്ചു; ബാങ്കുകള്‍ക്ക് കിട്ടാനുള്ള തുകയാവട്ടെ നാലിരട്ടിയിലേറെയും. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ് യൂനിയന്‍ സിബിലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ജീവനക്കാരോട് കമ്പനി ഫ്ലാറ്റ് ഒഴിഞ്ഞു നൽകണമെന്ന് എയർ ഇന്ത്യ
ബാങ്കുകള്‍ക്ക് കിട്ടാനുള്ളത് 161,213 കോടി
2014 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം മനപ്പൂര്‍വം വായ്പ തിരിച്ചടക്കാത്ത കേസുകളില്‍ രാജ്യത്തെ ബാങ്കുകള്‍ക്കാകെ 39,504 കോടി രൂപയായിരുന്നു ലഭിക്കാനുണ്ടായിരുന്നത്. എന്നാല്‍ 2018 ഡിസംബര്‍ ആകുമ്പോഴേക്ക് അത് 161,213 കോടിയായി ഉയര്‍ന്നു. തിരിച്ചടവ് മുടക്കിയവര്‍ക്കെതിരേ ബാങ്കുകള്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടും കിട്ടാക്കടങ്ങളുടെ പട്ടികയ്ക്ക് നീളം കൂടുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം 43,000 കോടി
2018 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള 12 മാസത്തെ കണക്കെടുത്താല്‍ കഴിവുണ്ടായിട്ടും ബോധപൂര്‍വം വായ്പാ തുക തിരിച്ചടക്കാതിരിക്കുന്നവരുടെ എണ്ണം 11,000 ആയി വര്‍ധിച്ചു. ഈ കാലയളവില്‍ മാത്രം 43,000 കോടി രൂപയാണ് ബാങ്കുകള്‍ കിട്ടാനുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു മാത്രം 2018 ഡിസംബര്‍ വരെ 39,471 കോടി രൂപ ഈയിനത്തില്‍ ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമലംഘകരുടെ എണ്ണവും കൂടി
2014 മാര്‍ച്ചില്‍ ബാങ്ക് വായ്പയെടുത്ത് മനപ്പൂര്‍വം തിരിച്ചടക്കാത്തവരുടെ എണ്ണം 5,090 ആയിരുന്നു. എന്നാല്‍ 2018 അവസാനമാവുമ്പോഴേക്ക് അവരുടെ എണ്ണം 11,046 ആയി ഉയര്‍ന്നു. രാജ്യത്തെ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള കിട്ടാക്കടത്തിന്റെ 15.5 ശതമാനവും ഈ രീതിയില്‍ തിരിച്ചടക്കാന്‍ ശേഷിയുണ്ടായിട്ടും അടക്കാന്‍ തയ്യാറാത്തവരില്‍ നിന്ന് ലഭിക്കാനുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്കുകളുടെ കിട്ടാക്കടം 10.39 ലക്ഷം കോടി
10.39 ലക്ഷം കോടി രൂപയാണ് രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടമെന്നും സിബില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 മാര്‍ച്ച് 31 ന് ബാങ്കുകള്‍ കൂടുതല്‍ നിയമലംഘകരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ഇതിന്റെ നിരക്ക് കൂടുതല്‍ വര്‍ധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
വായ്പാ തട്ടിപ്പുകാരില്‍ ചിലര്‍
എസ്ബിഐയില്‍ നിന്ന് വായ്പയെടുത്ത പറ്റിച്ച ചിലരുടെ പട്ടിക ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എബിജി ഷിപ് യാര്‍ഡ് (1874 കോടി), എബിസി കോട്സ്പിന്‍ (403.7 കോടി), സായ് ഇന്‍ഫോസിസ്റ്റം (431 കോടി), ജിഇടി എഞ്ചിനീയറിംഗ് (405 കോടി), സൂര്യ ഫാര്‍മ (574 കോടി), റാഡികല്‍ ഫുഡ്സ് (492 കോടി), ശ്രീ ഗണേഷ് ജ്വല്ലറി (431 കോടി), റെയ് അഗ്രോ (671 കോടി) തുടങ്ങിയ അവരില്‍ ചിലതാണ്.
ഭാവിയില്‍ ബാങ്ക് വായ്പകള്‍ ലഭിക്കില്ല
ആര്‍ബിഐയുടെ മാസ്റ്റര്‍ സര്‍ക്കുലര്‍ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ (ബോധപൂര്‍വം വായ്പ തിരിച്ചടക്കാത്തയാള്‍) ആയി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരു ബാങ്കും അവര്‍ക്ക് വായ്പകള്‍ അനുവദിക്കരുതെന്നാണ് നിയമം. ഇവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കി അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഇവയ്ക്കു കീഴില്‍ പുതിയൊരു സ്ഥാപനം തുടങ്ങുന്നതിന് ബാങ്കുകള്‍ സഹായം നല്‍കാവൂ എന്നും സര്‍ക്കുലറിലുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ ഇത്തരം നിയമലംഘകര്‍ക്കെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നു.