14ാം വയസില്‍ നിങ്ങളെന്തു ചെയ്തിട്ടുണ്ടാകും. കളിച്ചു നടന്നിട്ടുണ്ടാകും എന്നാകും പലരുടെയും ഉത്തരം. ഇന്നും കുട്ടികൾ കളിച്ചു നടക്കേണ്ട പ്രായമാണ് 14 വയസ്. ഇവിടെ ഈ പ്രായത്തില്‍ രണ്ടാമത്തെ സംരംഭം ആരംഭിച്ച് ലാഭമുണ്ടാക്കുകയാണ് ആര്യഹി അഗര്‍വാള്‍ എന്ന ഒൻപതാം ക്ലാസുകാരി.
മുംബൈയില്‍ താമസകാരിയായ പെൺകുട്ടിയുടെ ബെല്ലാ ഫ്രാഗ്രൻസ് എന്ന ഓർഗാനിക്ക് പെർഫ്യൂം ബിസിനസാണ് ചെറുപ്രായത്തിൽ തന്നെ ലാഭമുണ്ടാക്കി മുന്നോട്ട് പോകുന്നത്. സ്വന്തമായി പെർഫ്യൂമിനുള്ള ഫോർമുല കണ്ടെത്തി പണിപ്പെട്ടാണ് ചെറുപ്രായത്തിലെ ഈ വിജയം. 14കാരിയുടെ ബിസിനസ് വഴികളെ കുറിച്ചറിയാം.
തുടക്കം
11ാം വയസിൽ പഴകിയ ടി ഷർട്ടിൽ നിന്ന് ബാഗുകൾ നിർമിക്കുന്ന സംരംഭം ആര്യാഹി ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ബെല്ലാ ഫ്രാഗ്രന്‍സ് എന്ന പെര്‍ഫ്യൂം കമ്പനി ആരംഭിക്കുന്നത്. കൗമാരക്കാര്‍ക്കുള്ള '100 ശതമാനം ഓര്‍ഗാനിക്' പെര്‍ഫ്യൂമാണിതെന്ന് ആര്യാഹി അവകാശപ്പെടുന്നു. 3 വര്‍ഷം മുന്‍പാണ് പുതിയ പെര്‍ഫ്യൂം കമ്പനിയിലേക്ക് ആര്യഹി ഇറങ്ങുന്നത്.
സ്വന്തമായൊരു പെര്‍ഫ്യൂം വാങ്ങാനായി നോക്കിയപ്പോഴാണ് ഇതിന്റെ വില അതിശയിപ്പിച്ചത്. 2,000 രൂപയ്ക്ക് മുകളിലായിരുന്നു വില. തന്നെ പോലുള്ള വിദ്യാര്‍ഥിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു വില. ഇതിനാൽ തനിക്കും സുഹൃത്തുക്കൾക്കും താങ്ങാവുന്ന വിലയിലൊരു ഓർഗാനിക്ക് പെർഫ്യൂം എന്ന ചിന്തയിൽ നിന്നാണ് ബെല്ലാ ഫ്രാഗ്രന്‍സ് ആരംഭിക്കുന്നതെന്ന് ആര്യാഹി പറയുന്നു.
വാൾട്ട് ഡിസ്നിയുടെ ആത്മകഥ തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്ന് ആര്യാഹി പറയുന്നു. സംരംഭകയാവുക എന്നത് മനസിലുള്ള കാര്യമാണ്. സ്വന്തം ആശയം വെച്ച് എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ആര്യാഹി വ്യക്തമാക്കുന്നു. എന്നാൽ തന്റെ ആശയം കൊണ്ട് പെർഫ്യൂം രംഗത്തെ തലമുതിർന്നവരെ സമീപിച്ചെങ്കിലും അനുകൂലമല്ലായിരുന്നു പ്രതികരണം. കുറഞ്ഞ വിലയ്ക്ക് ഓര്‍ഗാനിക് പെര്‍ഫ്യൂം നിര്‍മിച്ച് വിതരണം ചെയ്യാന്‍ സാധിക്കില്ലെന്നും ബിസിനസിലേക്ക് ഇറങ്ങരുതെന്നുമായിരുന്നു അവരുടെ മറുപടി.
സ്വന്തം ഫോർമുലകൾ
സഹായം ലഭിക്കിക്കില്ലെന്ന് ഉറപ്പായതോടെ സ്വന്തമായ പരീക്ഷണങ്ങളിലേക്ക് ആര്യാഹി കടന്നു. ആവശ്യ എണ്ണകളും ഡിനാച്വേര്‍ഡ് ആല്‍ക്കഹോളും ചേർത്തുള്ള ഗവേഷണ പരീക്ഷണങ്ങൾക്ക് ശേഷമാണ് ആര്യാഹി സ്വന്തമായൊരു പെർഫ്യൂമിലേക്ക് എത്തുന്നത്. ഇതിന് ആറു മാസത്തെ ഗവേഷണം ആര്യാഹിക്ക് ആവശ്യമായി വന്നു. സ്വന്തം പരീക്ഷണ പെർഫ്യൂം ലാബില്‍ പരിശോധന നടത്തി ഉപയോഗിക്കാനുള്ള സുരക്ഷിതത്വവും ആര്യാഹി ഉറപ്പാക്കി. പരീക്ഷണങ്ങൾക്ക് ഥാപ്പര്‍ എന്റര്‍പ്രണര്‍ അക്കാദമിയിയുടെ മാർഗ നിർദ്ദേശമുണ്ടാരുന്നതായി ആര്യാഹി പറയുന്നു.
ഉത്പ്പന്നങ്ങൾ
പരീക്ഷണങ്ങൾ വിജയകരമായതോടെയാണ് ബെല്ലാ ഫ്രാഗ്രന്‍സിന്റെ ജനനം. ബെല്ല നാച്ചുറല്‍സ്, ബെല്ല ഓര്‍ഗാനിക്‌സ് എന്നിങ്ങനെ രണ്ട് തരം ഉത്പ്പന്നങ്ങൾ ആര്യാഹിയുടെ ബെല്ലാ ഫ്രാഗ്രന്‍സിന് കീഴിൽ വില്പന നടക്കുന്നുണ്ട്. റോസാപ്പൂക്കളില്‍ നിന്നുള്ള എക്സ്ട്രാക്റ്റാണ് ഉഫയോഗിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ആദ്യ ഘട്ടത്തിലെ വില്പന. വിവിധ ഇ-കോമേഴ്സ് വെബ്സൈറ്റുകൾ വഴിയുള്ള വില്പനയും ആര്യാഹി ലക്ഷ്യമിടുന്നുണ്ട്.
സമൂഹ മാധ്യമങ്ങൾ വഴിയുള്ള വില്പനയ്ക്ക് അമ്മയുടെ സഹായമുണ്ട്. അച്ഛന്‍ അഭയ് അഗര്‍വാള്‍ നല്‍കിയ 20,000 രൂപയാണ് ബിസിനസിന്റെ തുടക്കം. സാമ്പത്തിക കാര്യത്തിലും അസംസ്‌കൃതവസ്തുക്കളുടെ ഏജന്റുമാരുടെ ഡീലിംഗും അദ്ദേഹം കൈകാര്യം ചെയ്യുന്നു.
വരുമാനം
മാസത്തിൽ 500 ബോട്ടിലുകൾ നിർമിക്കാനുള്ള സൗകര്യമാണ് ബെല്ലാ ഫ്രാഗ്രൻസിനുള്ളത്. ഉത്പ്പന്നം പുറത്തിറങ്ങി മാസത്തിനുള്ളില്‍ 65,000 രൂപയുടെ വിറ്റുവരവാണ് ആര്യാഹി നേടിയത്. ആദ്യ മാസത്തിൽ 45000 രൂപ ലാഭമുണ്ടാക്കാനും സാധിച്ചു. അതേസമയം പെര്‍ഫ്യൂമിനായുള്ള ഫോര്‍മുല കണ്ടെത്തുന്നത് കഠിനമായ ജോലിയായിരുന്നെന്ന് ആര്യാഹി പറയുന്നു. ആശയം ഉപേക്ഷിക്കാൻ പോലും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നു. എന്നാല്‍ ഒടുവില്‍, കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഫലമുണ്ടായെന്ന് ആര്യാഹി പറയുന്നു.
ചിത്രത്തിന് കടപ്പാട്; Betterindia, Yourstory


Click it and Unblock the Notifications