അപമാനം ചിരിച്ചു നേരിട്ട രത്തൻ ടാറ്റ; ഫോർഡ് ബ്രാൻഡിനെ വിലയ്ക്ക് വാങ്ങിയ മധുര പ്രതികാരം
1991 മുതൽ കാറുകളുമായി ടാറ്റ ഇന്ത്യൻ നിരത്തുകളിലുണ്ട്. 1991 ല്‍ ടാറ്റ സിയറ ആയിരുന്നു ആദ്യ മോഡലായി ടാറ്റ ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നാലെ 1993 ൽ ടാറ്റ എസ്റ്റേറ്റും 1994 ൽ ടാറ്റാ സുമോയും ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് പുറത്തിറങ്ങി.
1998 ല്‍ തദ്ദേശിയമായി നിര്‍മിച്ച ടാറ്റ ഇന്‍ഡിക്ക കൂടി ടാറ്റ അവതരിപ്പിച്ചു. പിന്നീട് ടാറ്റാ നാനോയും ഇന്ന് കാണുന്ന പുത്തൻ മോഡലുകളും വൈദ്യുത വാഹനങ്ങളുമടക്കം ഇന്ത്യൻ കാർ വിപണിയിൽ ശക്തമായ സാന്നിധ്യമായി ടാറ്റയുണ്ട്.
ടാറ്റയുടെ വിജയിച്ച ചരിത്രങ്ങൾ പലർക്കും അറിയാവുന്ന കഥകളാണ്. എന്നാൽ ബിസിനസിൽ പരാജയപ്പെട്ട് അമേരിക്കൻ കമ്പനിയായ ഫോർഡിൽ നിന്ന് അപമാനം നേരിട്ട കഥകൂടി ടാറ്റയ്ക്ക് പറയാനുണ്ട്. ഇൻഡിക്ക പുറത്തിറക്കുന്ന സമയത്ത് ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്ന രത്തൻ ടാറ്റയാണ് ഫോർഡിൽ നിന്ന് അപമാനം നേരിട്ടത്. എന്നാൽ 9 വർഷത്തിന് ശേഷം എന്താണ് ടാറ്റയെന്ന് ഇതേ ഫോർഡിന് കാണിച്ചു നൽകാനും രത്തൻ ടാറ്റയ്ക്കായി. ടാറ്റ ഫോർഡിന് നേരെ നടത്തിയ ആ മധുര പ്രതികാര കഥ നോക്കാം.
ടാറ്റയുടെ ഇൻഡിക്ക
1998 ലാണ് ടാറ്റ മോട്ടോഴ്‌സ് ടാറ്റ ഇന്‍ഡിക്ക കാര്‍ പുറത്തിറക്കുന്നത്. ഇന്ത്യയില്‍ തദ്ദേശിയമായ നിര്‍മിച്ച ആദ്യ കാറായിരുന്നു ടാറ്റയുടെ ഇന്‍ഡിക്ക. ടാറ്റ ചെയര്‍മാനമായിരുന്ന രത്തന്‍ ടാറ്റയുടെ സ്വപ്‌ന പദ്ധതിയായിരുന്നെങ്കിലും ടാറ്റ ഇന്‍ഡിക്ക വിപണിയില്‍ പരായജപ്പെട്ടു. വില്പന കുറവായതിനെ തുടര്‍ന്ന് ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കാര്‍ നിർമാണ പ്ലാന്റ് വില്പന നടത്താന്‍ ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചു. അങ്ങനെ 1999 ല്‍ അമേരിക്കന്‍ വാഹന കമ്പനിയായ ഫോഡുമായി ടാറ്റ ചർച്ച നടത്തി.
ഫോർഡിന്റെ അപമാനം
ടാറ്റ കാർ പ്ലാന്റുകളുടെ വില്പന സംബന്ധിച്ച ചർച്ചകൾക്കാണ് രത്തൻ ടാറ്റയും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം അമേരിക്കയിലെത്തിയത്. ഫോര്‍ഡ് ചെയര്‍മാനായ ബില്‍ ഫോര്‍ഡുമായി ചർച്ചയായിരുന്നു ടാറ്റ സംഘത്തിന്റെ ദൗത്യം. എന്നാൽ ചർച്ചയ്ക്കിടെ ബിൽ ഫോർഡിന്റെ വാക്കുകൾ പ്രത്യക്ഷത്തിൽ ടാറ്റയെ അപമാനിക്കുന്നതായിരുന്നു.
'' ടാറ്റ ഒരിക്കലും കാർ നിർമാണത്തിലേക്ക് വരാൻ പാടില്ലായിരുന്നു'' എന്നതായിരുന്നു ബിൽ ഫോർഡിന്റെ പ്രതികരണം. എന്തിനാണ് കാര്‍ നിര്‍മാണത്തെ പറ്റി അറിയാതെ കാർ നിര്‍മിക്കാൻ ഇറങ്ങിയത്. ഫോര്‍ഡ് ഒരു ഉപകാരം കണക്കെ ടാറ്റയുടെ പ്ലാന്റ് ഏറ്റെടുക്കാം എന്നും അദ്ദേഹം പറഞ്ഞു.
ടാറ്റയുടെ മധുര പ്രതികാരം
ഇതില്‍ അപമാനിതനായ രത്തന്‍ ടാറ്റ കാർ നിര്‍മാണ യൂണിറ്റ് വില്പന നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് സംഭവിച്ചതാണ് ചരിത്രം. ഒന്‍പത് വര്‍ഷത്തിന് ശേഷം 2008 ല്‍ ലോകത്തെ പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യത്തില്‍ അമേരിക്കൻ കമ്പനി ഫോര്‍ഡും കുലുങ്ങി.
പാപ്പരാകുന്ന ഘട്ടത്തില്‍ ഫോര്‍ഡിന്റെ കയ്യിലുള്ള ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ ബ്രാന്‍ഡുകള്‍ ടാറ്റ വാങ്ങി. 2008 ജൂണില്‍ 2.3 ബില്യണ്‍ യുഎസ് ഡോളറിനാണ് ഡീല്‍ നടന്നത്. ഈ ഏറ്റെടുക്കലിലൂടെ ടാറ്റ ഫോർഡിനോട് ചെയ്തത് വലിയ ഉപകാരമാണ് എന്നായിരുന്നു ബില്‍ ഫോര്‍ഡിന്റെ പ്രതികരണം.
ഇന്ന് ലോകത്തെ പ്രധാന ഓട്ടോമൊബൈല്‍ നിര്‍മാതാക്കളാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ മോട്ടോഴ്‌സ്. ജാഗ്വര്‍ ലാന്‍ഡ് റോവര്‍, ദേയ്വു എന്നിങ്ങനെ 104 നേരിട്ടും അല്ലാതെയുമുള്ള സബ്‌സിഡിയറികള്‍ ടാറ്റയ്ക്കുണ്ട്. 1999 ൽ അമേരിക്കയിൽ ചർച്ചയ്ക്ക് പോയ സംഘത്തിലുണ്ടായിരുന്ന പ്രവീണ്‍ കാട്‌ലെ 2014 ല്‍ രത്തന്‍ ടാറ്റയ്ക്ക് വേണ്ടി വൈബി ചവാന്‍ ദേശീയ അവാര്‍ഡ് വാങ്ങുന്ന സമയത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രം കടപ്പാട്- ട്വിറ്റർ, ടാറ്റ.കോം


Click it and Unblock the Notifications


