ഇന്ത്യയിലെ മുന്‍നിര ബിസിനസുകാരുടെ പേര് തിരഞ്ഞാലും മനുഷ്യ സ്‌നേഹികളുടെ പട്ടികയിലും മുന്‍പന്തിയിലുള്ള പേരായിരിക്കും മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയുടേത്. സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്തയിലൂടെയും അദ്ദേഹത്തിന്റെ കഥകള്‍ ഓരോരുത്തരും അറിയുന്നുണ്ടാകും. എന്നാല്‍ പ്രതിസന്ധികളെ അവസരങ്ങളായി എടുത്താണ് ആനന്ദ് മഹീന്ദ്ര ജീവിതത്തിൽ വിജയങ്ങൾ നേടിയത്. ഇതിനേക്കാളും രസകരമായ കഥയാണ് മഹീന്ദ്ര കമ്പനിയുടേത്. മുഹമ്മദ് ആൻഡ് മഹീന്ദ്രയിൽ നിന്ന് വെറും മഹീന്ദ്രയിലേക്ക് എത്തിയതും കമ്പനിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഈ കഥയാണ് ചുവടെ.
ആനന്ദ് മഹീന്ദ്ര
1955 ൽ ഹരീഷ് മഹീന്ദ്രയുടെയും ഇന്ദിര മഹീന്ദ്രയുയും മകനായാണ് ആനന്ദ് മഹീന്ദ്ര ജനിക്കുന്നത്. രാജ്യത്തെ പ്രധാന വ്യവസായ കുടുംബത്തിലെ മൂന്നാം തലമുറയാണ് ആനന്ദ് മഹീന്ദ്ര. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ ജഗദീഷ് മഹീന്ദ്രയാണ് കമ്പനിയുടെ സഹ സ്ഥാപകൻ. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ലോറന്‍സ് സ്‌കൂളില്‍ നിന്നാണ് പഠനം പൂർത്തിയാക്കിയത്.
പിന്നീട് 1981 ല്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നാണ് അദ്ദേഹം എംബിഐ പൂര്‍ത്തിയാക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകനായിരുന്ന ബില്‍ ഗേറ്റ്‌സ്. എംബിഎ നേടിയ ശേഷം മഹീന്ദ്ര യുജീന്‍ സ്റ്റീല്‍ കമ്പനിയില്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് എട്ട് വര്‍ഷത്തിന് ശേഷമാണ് പ്രൊമോഷന്‍ നേടി അദ്ദേഹം കമ്പനിയുടെ പ്രസിഡന്റും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമാകുന്നത്.
മുഹമ്മദ് ആന്‍ഡ് മഹീന്ദ്ര
ഇന്ന് കാണുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ തുടക്കം മഹീന്ദ്ര ആന്‍ഡ് മുഹമ്മദ് എന്ന കമ്പനിയിൽ നിന്നാണ്. 1945 ല്‍ ഒക്ടോബര്‍ 2നാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. ജഗദീഷ് മഹീന്ദ്രയും കേശുബ് മഹീന്ദ്രയും ഗുലാം മുഹമ്മദും ചേർന്നായിരുന്നു കമ്പനി ആരംഭിച്ചത്. ബിട്ടനില്‍ നിന്നുള്ള വിതരണക്കാരുമായി സഹകരിച്ച് സ്റ്റീല്‍ ബിസിനസിലാണ് കമ്പനിയുടെ തുടക്കം. സ്വാതന്ത്ര്യത്തിന് ശേഷം പാങ്കാളിയായ ഗുലാം മുഹമ്മദ് പാക്കിസ്ഥാനിലേക്ക് കുടിയേറി. അദ്ദേഹമായിരുന്നു പാകിസ്ഥാന്റെ ആദ്യ ധനകാര്യമന്ത്രി !.
അക്കാലത്ത് ആനന്ദ് മഹീന്ദ്രയുടെ പിതാവ് ഹരികൃഷ്ണന്‍ മഹീന്ദ്രയും ജയകൃഷ്ണന്‍ മഹീന്ദ്രയും ചേർന്നാണ് കമ്പനിയുടെ പേര് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നാക്കി മാറ്റുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കൻ കമ്പനിയുമായി സഹകരിച്ച് ജീപ്പ് നിർമാണം നേടിയെടുക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചു. അങ്ങനെയാണ് ഇന്ത്യൻ ജീപ്പ് വിപണി മഹീന്ദ്രയുടെ കയ്യിലെത്തുന്നത്.
1963 ല്‍ ഇന്റര്‍ നാഷണലൽ ഹാര്‍വെസ്റ്റര്‍ കമ്പനി ആന്‍ഡ് വോള്‍ട്ടാസ് ലിമിറ്റഡുമായി സഹകരിച്ച് ഇന്റര്‍ നാഷണൽ ട്രാക്ടര്‍ കമ്പനി ഓഫ് ഇന്ത്യ രൂപീകരിച്ചു. പിന്നീട് ഈ കമ്പനി മഹീന്ദ്രയിൽ ലയിച്ചു. 1999-തില്‍ ഗുജറാത്ത് സര്‍ക്കാര്‍ കമ്പനിയായ ഗുജറാത്ത് ട്രാക്ടർ ലിമിറ്റഡിനെ മഹീന്ദ്ര ഏറ്റെടുത്തു. എട്ട് വര്‍ഷത്തിന് ശേഷം പഞ്ചാബ് ട്രാക്ടര്‍ ലിമിറ്റഡിനെയും കമ്പനി ഏറ്റെടുത്തു. ഇതോടെ ലോകത്തെ ഏറ്റവും വലിയ ട്രാക്ടർ കമ്പനിയായി മഹീന്ദ്ര മാറി.
ആനന്ദ് മഹീന്ദ്രയും കമ്പനിയും
1991 ഏപ്രില്‍ നാലിനാണ് ആനന്ദ് മഹീന്ദ്ര കമ്പനിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നത്. 1991-ല്‍ കാന്തിവാലി ഫാക്ടറിയുടെ ചുതലയാണ് ആനന്ദ് മഹീന്ദ്ര നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അക്കാലത്ത് തൊഴിലാളി യൂണിയന്റെ പണിമുടക്ക് ഫാക്ടറിയിൽ നടക്കുകയായിരുന്നു, തൊഴിലാളികൾ അദ്ദേഹത്തിന്റെ ഓഫീസ് വളഞ്ഞു,
ഈ പ്രശ്നം പരിഹരിക്കാൻ ആനന്ദ് മഹീന്ദ്ര തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചെന്ന് കരുതിയാല്‍ തെറ്റി. ജോലിയില്‍ തിരികെ പ്രവേശിക്കാത്തവര്‍ക്ക് ദീപാവലി ബോണസ് നല്‍കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തോടെ ഫാക്ടറിയിലെ ഉത്പാദനം 50% ല്‍ നിന്ന് 150% ആയി ഉയര്‍ന്നു.
രണ്ടാമത്തെ പ്രശ്‌നം കാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടതായിരന്നു. സ്വന്തം സാങ്കേതിക വിദ്യയില്ലാതിരുന്ന മഹീന്ദ്ര ഫോര്‍ഡുമായി സഹകരിച്ചാണ് കാർ നിർമാണത്തിലേക്ക് കടന്നത്. ഈ സംരംഭത്തില്‍ പിറന്ന എസ്‌കോര്‍ട്ട് കാര്‍ വിപണിയില്‍ പരാജയമായിരുന്നു. അതിന് ശേഷം പങ്കാളിത്തമില്ലാതെ സ്വന്തമായി വാഹനം നിര്‍മിക്കാന്‍ ആനന്ദ് മഹീന്ദ്ര തയ്യാറെടുത്തു. മൾട്ടി നാഷണൽ കമ്പനിക്കൊപ്പമുള്ള ശ്രമം പരാജയപ്പെട്ടിട്ടും ഒറ്റയ്ക്ക് നിർമാണത്തിനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ പലരും സംശയത്തോടെ നോക്കി. ആ സംശയത്തിനുള്ള മറുപടിയായിരുന്നു സ്‌കോര്‍പ്പിയോ.
550 കോടിയായിരുന്നു സ്‌കോർപ്പിയോ പ്രൊജക്ടിന്റെ നിര്‍മാണ ചെവവ്. രാജ്യത്ത് ഒതുങ്ങാതെ യൂറോപ്പിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്‌കോര്‍പ്പിയോ തരംഗമെത്തി. 36 ശതമാനം വിപണിയും മഹീന്ദ്ര കയ്യിലാക്കി.
ചിത്രങ്ങൾക്ക് കടപ്പാട് മഹീന്ദ്ര ഗ്രൂപ്പ്


Click it and Unblock the Notifications