ആദ്യ സംരംഭം തുടങ്ങിയത് 10 രൂപയ്ക്ക്; ഇന്ന് സ്വന്തമായി 6 സംരംഭങ്ങള്‍; 'വിജയ സ്ത്രീ'യുടെ കഥയിങ്ങനെ
വിജയത്തിന് മധുരമേറുമെങ്കിലും പിന്നിട്ട വഴികളില്‍ നേരിട്ട ബുദ്ധിമുട്ടികളുടെ വലിയ കയ്പ് രസമുണ്ടാകും. ഇത്തരത്തിലൊരു കഥയാണ് മഹാരാഷ്ട്ര ഓസാമാബാദ്കാരിയായ കമല്‍ കുംഭാറിന്റേത്. പട്ടിണിയോട് പടവെട്ടി തുടങ്ങിയ ജീവിതത്തില്‍ 10 രൂപയ്ക്ക് തുടങ്ങിയ വള ബിസിനസില്‍ നിന്ന് 6 സംരംഭങ്ങളുടെ ഉടമയായും നിരവധി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനും സ്ത്രീകളെ സംരംഭകരാക്കാനും കമല്‍ കുംഭാറിനായി. സംരംഭകരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നതാണ് കമല്‍ കുംഭാറിന്റെ വിജയകഥ.
പട്ടിണിക്ക് പകരം സംരംഭം
മഹാരാഷ്ട്രയിലെ ഹിംഗ്ലാജ്വാദി ഗ്രാമത്തിൽ ജനിച്ച കമൽ കുംഭാരിന് ദാരിദ്ര്യത്തെ തുടർന്നാണ് പത്താം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നത്. 17-ാം വയസിൽ വിവാഹതിയായ ശേഷം കുടുംബ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ വലിയ പ്രയാസങ്ങളുണ്ടായി. ഈ സന്ദർഭത്തിലാണ് സാമ്പത്തിക സ്വാതന്ത്ര്യത്തെ പറ്റിയും സ്വന്തമായി സംരംഭം തുടങ്ങുന്നതിനെ പറ്റിയും കമൽ കുംഭാർ ആലോചിക്കുന്നത്.
2001-ൽ ഗ്രാമത്തിൽ ഒരു എൻജിഒ നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്ത് അവരുടെ മാർഗ നിർദ്ദേശത്തോടെയാണ് കമൽ കുംഭാർ 2002-ൽ ചെറുകിട സംരഭമായി വള ബിസിനസിലേക്ക് തിരിയുന്നത്.
10 രൂപയ്ക്ക് ആരംഭിച്ച സംരംഭം
ഗ്രാമത്തിലെ സ്വയം സഹായ സംഘത്തിൽ നിന്ന് ലഭിച്ച 10 രൂപ കൊണ്ടാണ് ആദ്യ സംരംഭം ആരംഭിച്ചതെന്ന് കമൽ കുംഭാർ പറയുന്നു. സംരംഭത്തിന്റെ വളർച്ചയ്ക്കൊപ്പം സംഘത്തിൽ നിന്നുള്ള സാമ്പത്തിക സാഹായങ്ങളും വർധിച്ചു. ഇങ്ങനെയാണ് വള വില്പനയ്ക്കൊപ്പം മറ്റു സംരംഭങ്ങളിലേക്കും തിരിയുന്നത്. വളയ്ക്കൊപ്പം സാരികൾ, സ്റ്റേഷനറികൾ, ബൾബുകൾ എന്നിവയുടെ വില്പനയും ആരംഭിച്ചു. സമീപ ഗ്രാമങ്ങളിൽ വീടുവീടാന്തരം കയറിയാണ് ആദ്യ കാലത്ത് ഉത്പ്പന്നങ്ങൾ വിറ്റിരുന്നത്.
ഒന്നിൽ കൂടുതൽ സംരംഭങ്ങളിലേക്ക് തിരിഞ്ഞതോടെ മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 30,000 രൂപ സമ്പാദിക്കാൻ സാധിക്കുന്നുണ്ടെന്നും കമൽ കുംഭാർ പറയുന്നു. ഇതിനൊപ്പം ഓരോ വീട്ടിലെയും സ്ത്രീകളെയും സാമ്പത്തികമായി സ്വതന്ത്രരാക്കാനും സംരംഭങ്ങൾ ആരംഭിക്കാനുമുള്ള പ്രചോദനവും നൽകി. ലഭ്യമായ വായ്പകളും സാധ്യതകളും വഴി ഓരോ ഗ്രാമങ്ങളിലും പുതിയ സംരംങ്ങളെ വളർത്തി കൊണ്ടുവരാനും കമൽ കുംഭാരിന് സാധിച്ചു.
പുതിയ ബിസിനസുകൾ
വിവിധ ഉത്പ്പന്നങ്ങളുടെ വില്പനയ്ക്കൊപ്പം മറ്റു ബിസിനസ് രംഗത്തേക്കും കമൽ കുംഭാർ കടന്നു. 2015 ൽ കോഴി വളർത്തൽ ആരംഭിച്ചു. ഇന്ന് 6 വ്യത്യസ്ത സംരംഭങ്ങൾ കമൽ കുംഭാർ കൈകാര്യം ചെയ്യുന്നുണ്ട്. ജൈവ കൃഷി, കമ്പോസ്റ്റ് ബിസിനസ്, സ്കൂൾ കുട്ടികൾക്കുള്ള മെസ്, ലൈറ്റ് ബൾബ് ബിസിനസ്, രണ്ട് കോഴിവളർത്തൽ സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്നു.
സ്ത്രീകൾക്ക് സഹായം
സാമന ജീവിത സാഹചര്യത്തിലുള്ള സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനായി കമൽ കുംഭാർ ക്ലാസുകളും നടത്തുന്നു. ഗ്രാമീണ സ്ത്രീകളെ ബിസിനസ് ആരംഭിക്കാൻ പരിശീലിപ്പിക്കുന്നത് സ്വന്തം സംരംഭങ്ങൾ നടത്തുന്നതിന് തുല്യമാണെന്നും അവർ പറയുന്നു. സാധനങ്ങൾ വിൽക്കുന്നതിനിടെ സ്ത്രീകളെ സംരംഭങ്ങളിലേക്ക് പ്രോത്സാഹിപ്പിച്ചതിന് സമാനമായി പലരും മാർഗ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ ഇവർക്കായി ക്ലാസും ആരംഭിച്ചു.
ഇന്ന് സ്ത്രീകൾക്കായി 10 മാസത്തെ പരിശീലനം കമൽ കുംഭാറിന്റെ നേതൃത്വത്തിൽ നടത്തുന്നു. എങ്ങനെ ബാങ്ക് അക്കൗണ്ട് ആരംഭിക്കാം, ഏത് ബിസിനസ് തിരഞ്ഞെടുക്കാം, വിപണിയെ പഠിക്കുന്നത് എങ്ങനെ, എത്ര രൂപ ആവശ്യം വരും, സർക്കാർ സഹായങ്ങൾ എങ്ങനെ നേടാം തുടങ്ങിയ വിവരങ്ങൾ പരിശീലനത്തിൽ ഉൾപ്പെടും. 10 മാസത്തെ പരിശീലനത്തിന് പ്രതിമാസം 100 രൂപ ഈടാക്കുന്നുണ്ട്. ഇതുവരെ 5000 സ്ത്രീകളെ മഹാരാഷ്ട്രയിലുടനീളം കമൽ കുംഭാർ പരിശീലിപ്പിച്ചിട്ടുണ്ട്.

മികവിന് അംഗീകാരം
സ്ത്രീ ശാക്തീകരണത്തിനും സംരംഭകത്വത്തിനും നൽകിയ സംഭാവനകൾ നൽകിയതിന് കമൽ കുംഭാറിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2017-ൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഫൗണ്ടേഷന്റെ വുമൺ എക്‌സ്‌പ്ലർ അവാർഡ് ലഭിച്ചത് കമൽ കുംഭാറിനാണ്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
അതേ വർഷം തന്നെ യുണൈറ്റഡ് നേഷൻസും നീതി ആയോഗും സംഘടിപ്പിച്ച വിമൻ ട്രാൻസ്‌ഫോർമിംഗ് ഇന്ത്യ അവാർഡും 2022ലെ വനിതാ ദിനത്തോടനുബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് നാരി ശക്തി അവാർഡും ലഭിച്ചിട്ടുണ്ട്.
കടപ്പാട്- www.thebetterindia.com


Click it and Unblock the Notifications


