വീട് മാറാൻ സാധനങ്ങളൊക്കെ ഒരുക്കി വെച്ച ശേഷം വാഹനം തിരഞ്ഞിറങ്ങുകയാണ് നമ്മുടെ പതിവ്. അല്ലെങ്കിൽ ഇത്തരത്തിൽ സാധനങ്ങൾ മാറ്റേണ്ട സാഹചര്യത്തിൽ വാഹനം തിരഞ്ഞു പോകുമ്പോൾ കിട്ടിയെന്ന് വരില്ല. ലോറി, മിനി ലോറി പോലുള്ള വാഹനങ്ങൾ ചുറ്റുവട്ടത്ത് വേഗത്തിൽ ലഭിക്കണമെന്നില്ല. ഇക്കാലത്ത് എല്ലാം മൊബൈലിൽ കിട്ടുന്ന കാലത്ത് എന്തുകൊണ്ട് ട്രക്കുകൾ ബുക്ക് ചെയ്യാൻ ആപ്പ് ഉണ്ടായിക്കൂടാ. ഈ ചിന്ത വർഷങ്ങൾക്ക് മുൻപെ മൂന്ന് സുഹൃത്തുകളുടെ തലയിലൂടെ പോയി. അങ്ങനെ പിറന്ന പോർട്ടർ ഇന്ന് ഈ മേഖലയിലെ കിരീടം വെയ്ക്കാത്ത രാജാവാണ്.
ഓൺലൈൻ സ്റ്റാർട്ടപ്പുകളിൽ പല കണ്ണീർ കഥകളുമുണ്ടാകും. ഇന്നും ചിരിച്ചു കൊണ്ട് ഭാരം കയറ്റി ഇറക്കുന്ന കഥയാണ് പോര്‍ട്ടറിന്റേത്. 2014ൽ ഐഐടി ബിരുദധാരികളായ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പോർട്ടർ എന്ന പേരിൽ കമ്പനി ആരംഭിക്കുന്നത്. രണ്ട് പതിറ്റാണ്ടോളം ലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രവൃത്തി പരിചയമുളള പ്രണവ് ഗോയല്‍, ഉത്തം ഡിഗ്ഗ, വികാസ് ചൗധരി എന്നിവരാണ് പോർട്ടറിന് പിന്നിൽ. രാജ്യത്ത് ട്രക്ക് ബുക്കിംഗിലുള്ള പ്രയാസം ലഘൂകരിക്കുകയായിരുന്നു ഉദ്ദേശ്യം. ചെറിയ നടപടി ക്രമങ്ങളിലൂടെ സെക്കന്റുകൾക്കുള്ളിൽ സിറ്റിക്കുള്ളിൽ ട്രക്കുകള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചു എന്നതാണ് പോർട്ടറിന്റെ വിജയം. ഇതോടൊപ്പം ഓഫറും ലോയലിറ്റി പ്രോഗമിലൂടെയും പോര്‍ട്ടര്‍ ആളെകൂട്ടി.
രാജ്യത്ത് ജിഡിപിയുടെ 13 ശതമാനം വരുന്നത് ചരക്ക് നീക്കത്തിലൂടെയാണ്. യുഎസ്, ജപ്പാൻ പോലുള്ള വികസിത രാജ്യങ്ങളിൽ പോലും ഇത്7-8 ശതമാനം മാത്രമാണ്. ഇതോടൊപ്പം ഏകീകൃതമല്ലാത്ത ചരക്ക് ഗതാഗത മേഖലയിൽ ഏകീകരണത്തിന് ശ്രമിച്ചതാണ് പോർട്ടറിന്റെ വിജയത്തിന് കാരണം. സിറ്റിക്കുള്ളില്‍ ചരക്ക് നീക്കത്തിന് ഉപയോഗിക്കാം. ഒല പോലുള്ള ബുക്കിംഗ് ആപ്പ് രീതിയിൽ തന്നെയാണ് പ്രവർത്തനം. ട്രിപ്പ് പോര്‍ട്ടര്‍ ആപ്പ് വഴി ബുക്ക് ചെയ്താല്‍ ഡ്രൈവറുടെ പേര്, വണ്ടി നമ്പര്‍ എന്നിവ ലഭിക്കുന്നതിനൊപ്പം നമ്മുടെ സാധനം എവിടെ എത്തിയെന്ന് കാണാനും സാധിക്കും. ട്രക്കുകൾക്കൊപ്പം ഇരുചക്ര വാഹനം വഴിയുള്ള ചെറിയ സാധന കൈമാറ്റവും പോർട്ടർ നടത്തുന്നുണ്ട്. ഇതിനായി ആപ്പ് വഴിയാണ് സൗകര്യം ഒരുക്കുന്നത്.
ഇന്ന് മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, പൂനെ, കൊല്‍ക്കത്ത, സൂറത്ത്, ലഖ്‌നൗ, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, നാഗ്പൂര്‍, ഛത്തീസ്‌ഗഢ് അടക്കം 16 സിറ്റികളില്‍ 3 ലക്ഷം ഡ്രൈവര്‍ പാർട്ട്ണര്‍മാരുമായാണ് പോര്‍ട്ടർ സഹകരിക്കുന്നത്. ഇത് 30 മില്യണ്‍ ട്രിപ്പ് നടത്തിയതായാണ് കമ്പനി അവകാശപ്പെടുന്നു. നിലവിൽ ഐടിസി, ആമസോണ്‍, ഫെഡ്എക്‌സ്, അര്‍ബന്‍ ലാഡര്‍ ഡെല്‍ഹിവെരി തുടങ്ങിയ സ്ഥാപനങ്ങളുമായി കമ്പനി ഇടപാടുകൾ നടത്തുന്നുണ്ട്. സിറ്റിക്കുള്ളിലും പുറത്തും സംസ്ഥാനന്തര ചരക്ക് നീക്കത്തിനും ഇന്ന് പോർട്ടർ ഉപയോഗിക്കുന്നുണ്ട്. ഈയിടെ ആരംഭിച്ച ഡ്രൈവർ ഹെൽപ്പർ സംവിധാനം വഴി ചരക്ക് കയറ്റാനും ഇറക്കാനും സഹായവും പോർട്ടർ ഒരുക്കുന്നുണ്ട്.
ഇതോടൊപ്പം ചരക്ക് ഗതാഗത മേഖലയിൽ ഏകീകരണം വന്നതോടെ ഡ്രൈവർമാർക്ക് ലഭിക്കുന്ന ട്രിപ്പുകളും കൂടി. സിറ്റിക്കുള്ളില്‍ ചരക്ക് നീക്കത്തിന് ഉപയോഗിക്കുമ്പോൾ റിട്ടേൺ ട്രിപ്പ് ലഭിക്കുന്നില്ലെന്നതായിരുന്നു ഡ്രൈവർമാരുടെ പ്രധാന പ്രശ്നം. പോർട്ടറിലൂടെയുള്ള 80 ശതമാനം ട്രിപ്പുകൾക്കും റിട്ടേൺ ട്രിപ്പും ലഭിക്കുന്നുണ്ട്. മാര്‍ക്കറ്റ് നിരക്കിനെക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കിലാണ് ചരക്ക് നീക്കം നടത്തുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 20 ശതമാനം കമ്മീഷനെടുത്ത് ബാക്കി ഡ്രൈവര്‍മാര്‍ക്ക് നൽകുന്നതാണ് കമ്പനി പോളിസി. ഇത് നേരത്തെ ദിവസം 1000 രൂപ വരുമാനം ലഭിച്ചിടത്ത് 1200-1300 രൂപ നേടാൻ സാധിക്കുന്നുണ്ടെന്നതാണ് ഡ്രൈവർമാർക്കുള്ള നേട്ടം.
ചിത്രങ്ങൾക്ക് കടപ്പാട് പോർട്ടർ വെബ്സൈറ്റ്


Click it and Unblock the Notifications