2023 അവസാനിക്കാൻ രണ്ട് ആഴ്ച മാത്രമാണ് ബാക്കിയുള്ളത്. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി അതിന് ശേഷം 2024 രംഗപ്രവേശനം ചെയ്യും. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകിയ വർഷമാണ് 2023. ഏറിയും കുറഞ്ഞും വിപണി മാറി മാറി വന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യമായി മനസ്സിലാക്കിയ നിക്ഷേപകർ വലിയ നേട്ടവും കൊയ്തു. ഐപിഒ വിപണിയിലും കോടികളുടെ നിക്ഷേപങ്ങളുണ്ടായി. വർഷത്തിലെ അവസാന മാസമായ ഡിസംബറിൽ ആരംഭിച്ച ഐപിഒയ്ക്കും നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിക്ഷേപകർ ബിഡ്ഡിംഗിൽ താൽപ്പര്യം കാണിക്കുന്നത് മാത്രമല്ല, ഭൂരിഭാഗം ഐപിഒകളും അവരുടെ ഇഷ്യു വിലയെക്കാൾ ഉയർന്നാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഐപിഒ ലക്ഷ്യം 4000 കോടി
2023ൽ ഐപിഒയിൽ പങ്കെടുക്കണമെന്ന ആഗ്രഹമുള്ളവർക്ക് ഇനിയും അവസരങ്ങളുണ്ട്. അടുത്ത ആഴ്ചയും ബിഡ് ചെയ്യാൻ ഒന്നിലധികം ഓപ്ഷനുകളുണ്ട്. ഏഴ് മെയിൻബോർഡ് ഐപിഒകൾ മൊത്തം 3,910 കോടി രൂപ സമാഹരിക്കും. നാല് എസ്എംഇ ഇഷ്യൂകൾ 135 കോടി രൂപ സമാഹരിക്കുമെന്നുമാണ് വിപണി പ്രതീക്ഷിക്കുന്നത്.മെയിൻബോർഡ് ഐപിഒകളിൽ മുത്തൂറ്റ് മൈക്രോഫിൻ, മോട്ടിസൺസ് ജ്വല്ലേഴ്‌സ്, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്, ഹാപ്പി ഫോർജിംഗ്‌സ്, ആർബിസെഡ് ജ്വല്ലേഴ്‌സ്, ക്രെഡോ ബ്രാൻഡ്‌സ്, ആസാദ് എഞ്ചിനീയറിംഗ് എന്നിവയാണുള്ളത്. എസ്എംഇ വിഭാഗത്തിൽ സഹാറ മാരിടൈം, ഇലക്‌ട്രോ ഫോഴ്‌സ്, ശാന്തി സ്‌പിന്‍റക്സ്,ട്രൈഡന്‍റ് ടെക്‌ലാബ്‌സ് എന്നിവയുമുണ്ട്.

മുത്തൂറ്റ് മൈക്രോഫിൻ
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉപസ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിൻ. 277 രൂപ മുതല്‍ 291 രൂപ വരെയാണ് മുത്തൂറ്റ് മൈക്രോഫിൻ ഐപിഒ ഇഷ്യുവിന്‍റെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. 960 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. കുറഞ്ഞത് 51 ഓഹരികള്‍ മുതല്‍ ഐപിഒയ്ക്ക് അപേക്ഷിക്കാം. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് 14,127 രൂപ ഒരു ബിഡിന് ആവശ്യമാണ്. അപ്പര്‍ പ്രൈസ് ബാന്‍ഡ് നോക്കിയാല്‍ 14,841 രൂപയാണ് നിക്ഷേപിക്കാൻ ആവശ്യമായ തുക. ഡിസംബർ 26 നാണ് വിപണിയിൽ ലിസ്റ്റിംഗ് തീരുമാനിച്ചിട്ടുള്ളത്.
മോട്ടിസൺസ് ജ്വല്ലേഴ്‌സ്
സ്വർണം, ഡയമണ്ട് എന്നിവയുടെ വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഇഷ്യൂ ഡിസംബർ 18-ന് ആരംഭിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 52-55 രൂപയാണ്. ഒരു ലോട്ടിൽ 250 ഓഹരികളാണുള്ളത്. ഇഷ്യൂ വഴി 2.75 കോടി ഓഹരികൾ നൽകി 151.09 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരികളുടെ അലോട്ട്മെന്‍റ് 21-ന് പൂർത്തിയാവും. ഓഹരികൾ ഡിസംബർ 26ന് ലിസ്റ്റ് ചെയ്യും.
സുരാജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്
മുംബൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സുരാജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സിന്‍റെ 120 കോടി രൂപയുടെ ഓഹരികൾ ഡിസംബർ 15ന് ഒരു ദിവസത്തേക്ക് ആരംഭിച്ച ആങ്കർ ബുക്ക് വഴി സ്ഥാപന നിക്ഷേപകർ വാങ്ങി. ഓഫറിന്‍റെ സബ്‌സ്‌ക്രിപ്‌ഷൻ ഡിസംബർ 18-ന് ആരംഭിച്ച് ഡിസംബർ 20 വരെ തുടരും.എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി, ടാറ്റ ഹൗസിംഗ് ഓപ്പർച്യുണിറ്റീസ് ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് എഎംസി, എൽസി ഫാറോസ് മൾട്ടി സ്ട്രാറ്റജി ഫണ്ട് വിസിസി, ഐടിഐ ഫ്ലെക്സി ക്യാപ് ഫണ്ട്, മേരു ഇൻവെസ്റ്റ്മെന്റ് ഫണ്ട് പിസിസി-സെൽ 1 എന്നിവയുൾപ്പെടെ ആങ്കർ ബുക്ക് വഴി മൊത്തം 10 സ്ഥാപന നിക്ഷേപകർ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഹാപ്പി ഫ്രോഗിംഗ്‌സ്
400 കോടി രൂപ മൂല്യമുള്ള പുതിയ ഓഹരികളും ഓഫർ ഫോർ സെയിൽ വഴി 71.59 ലക്ഷം ഓഹരികളും വിപണിയിലെത്തും. 2 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 808- 850 രൂപ പ്രൈസ് ബാന്‍ഡിലാണ് ഐപിഒ വില നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 19 തിനാണ് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുക. 21 വരെ അപേക്ഷിക്കാം. 17 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാം. 1979 ല്‍ സ്ഥാപിതമായ ഹാപ്പി ഫോര്‍ജിംഗ്‌സ് ലിമിറ്റഡ് ഹെവി ഫോര്‍ജിംഗുകളും ഉയര്‍ന്ന മെഷീന്‍ ചെയ്ത ഘടകങ്ങളും നിർമിക്കുന്ന കമ്പനിയാണ്. പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഹാപ്പി ഫ്രോഗിംഗ്‌സ് ഐപിഒ.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications