കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെയും ആഗോള വ്യാപകമായി അനുഭവപ്പെടുന്ന പണപ്പെരുപ്പത്തിന്റെയും ആശങ്കകളെ തുടര്‍ന്ന് വിപണികള്‍ കഴിഞ്ഞ കുറെ ആഴ്ചകളായി തിരുത്തലിന്റെ പാതയിലായിരുന്നു. ഇതിനോടൊപ്പം വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നടത്തുനന് ഓഹരി വില്‍പ്പനയും ആഭ്യന്തര വിപണികളെ പ്രതികൂലമായി സ്വാധീനിച്ചു. ഇതോടെ ഒക്ടോബറില്‍ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയ ശേഷം, പ്രധാന സൂചികകളില്‍ 8 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. മിക്ക വിഭാഗങ്ങളിലേയും ഓഹരികളില്‍ 10 ശതമാനം മുതല്‍ 40 ശതമാനത്തോളം വിലയിടിവ് പ്രകടമാണ്. നിലവില്‍ ഒമിക്രോണ്‍ ഭീഷണിയില്‍ എല്ലാ സെക്ടറിലും തിരിച്ചടി നേരിടുന്നതിനാല്‍ നിക്ഷേപകര്‍ ഡിഫന്‍സീവ് ഓഹരികളിലേക്ക് തിരിയാന്‍ സാധ്യതയേറെയാണ്.
ഡിഫൻസീവ് സെക്ടർ
വിപണികളില്‍ ചാഞ്ചാട്ടം രൂക്ഷമായതിനാല്‍ സുരക്ഷിത മാര്‍ഗമെന്ന രീതിയില്‍ നിക്ഷേപകര്‍, ഡിഫൻസീവ് സെക്ടറിലോട്ട് തിരിയാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലും ഒമിക്രോണ്‍ ഭീഷണിയില്‍ ലോക്കഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ ബാധിക്കാത്തതും ആരോഗ്യ രംഗതത്ത് വര്‍ധിച്ചു വരുന്ന ആവശ്യകതയുടെയുമൊക്കെ അടിസ്ഥാനത്തില്‍ ഫാര്‍മ സ്റ്റോക്കുകളില്‍ നിക്ഷേപ താത്പര്യം ഏത് സമയവും ഉയര്‍ന്നു വരാം. അതിനാല്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരങ്ങളില്‍ നിന്നും 40 ശതമാനം വരെ ഓഹരി വിലയില്‍ തിരുത്തല്‍ നേരിട്ട രണ്ട് ബ്ലൂചിപ് ഫാര്‍മ ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Also Read: ഒമിക്രോണ്‍ വരുമ്പോള്‍ 15% നേട്ടം തരുന്ന സ്‌റ്റോക്ക്; ഏതെന്ന് അറിയാമോ?
1) ഓറോബിന്ദോ ഫാര്‍മ
ഹൈദരാബാദ് ആസ്ഥാനമായി 1986 മുതല്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര മരുന്ന് നിര്‍മാണ കമ്പനിയാണ് ഓറോബിന്ദോ ഫാര്‍മ ലിമിറ്റഡ്. പ്രധാനമായും ജനറല്‍ വിഭാഗത്തിലുള്ളതും മരുന്ന് നിര്‍മ്മാണത്തിനു അവശ്യം വേണ്ട രാസ സംയുക്തങ്ങളുമാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റി റിട്രോവൈറല്‍, ഉദര സംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍, അലര്‍ജി രോഗങ്ങള്‍ എന്നിവയ്ക്കെതിരായ മരുന്നുകളാണ് കമ്പനി പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 125 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പ്രശസ്തമായ ആസ്ട്രസെനക്ക, ഫൈസര്‍ പോലുള്ള രാജ്യാന്തര മരുന്ന നിര്‍മാണ കമ്പനികളുമായി ഓറോബിന്ദോ ഫാര്‍മയ്ക്ക് ബിസിനസ് പങ്കാളിത്തമുണ്ട്. 25,000 കോടിയോളം രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള ഫാര്‍മ കമ്പനിയാണിത്. വരുമാനത്തിലെ 90 ശതമാനവും കയറ്റുമതിയില്‍ നിന്നാണ് ലഭിക്കുന്നത്.
Also Read: 180 ദിവസത്തില്‍ 18% ലാഭം; ഈ ഐടി സ്റ്റോക്ക് വങ്ങിക്കാമെന്ന് നിര്‍ദേശം
ലക്ഷ്യവില 860 രൂപ
രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ഗോല്‍ഡ്മാന്‍ സാച്ച്‌സ്, സമീപ ഭാവിയിലേക്ക് ഓറോബിന്ദോ ഫാര്‍മയുടെ ഓഹരികള്‍ക്ക് 860 രൂപ ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ 675 രൂപ നിലവാരത്തിലാണ് ഓറോബിന്ദോ ഫാര്‍മയുടെ (BSE:524804, NSE: AUROPHARMA) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന വില 1063.90 രൂപയും കുറഞ്ഞ വില 620.50 രൂപയുമാണ്. അതായത്, ഉയര്‍ന്ന വിലയില്‍ നിന്നും 38 ശതമാനത്തോളം വിലക്കുറവിലാണ് ഓഹരികള്‍ ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ടെക്നിക്കല്‍ സൂചികമായ 200- ഡേ മൂവിങ് ആവറേജായ (DMA) 849 രൂപയുടെ താഴെയായതിനാല്‍ ഓഹരി ബെയറിഷ് മേഖലയിലാണെന്ന് പറയേണ്ടിവരും. എങ്കിലും സംയോജിത വരുമാനത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയായതിനാലും കോവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഡിഫന്‍സീവ് സെക്ടറിലുള്ള ഓഹരി കൂടിയാണിതെന്നതും അനുകൂല ഘടകങ്ങളായും വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: മികച്ച 3 കമ്പനികള്‍ ഒരു വര്‍ഷത്തെ താഴ്ന്ന വിലയില്‍; വാങ്ങിയാലോ?
2) ലുപിന്‍ ലിമറ്റഡ്
ലോകത്തിലെ തന്നെ ജനറിക് വിഭാഗത്തിലുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂപിന്‍ ലിമിറ്റഡ്. ആസ്മ, ക്ഷയം, കുട്ടികള്‍ക്കുള്ള മരുന്നുകളും, ഹൃദ്രോഗങ്ങള്‍ക്ക്, അണുബാധ, പ്രമേഹം എന്നിവയ്‌ക്കെതിരായ മരുന്നുകളും കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ വന്‍ തോതില്‍ മരുന്ന് നിര്‍മാണത്തിന് വേണ്ട രാസ സംയുക്തങ്ങളും കമ്പനി ഉത്പാദിപ്പിക്കുന്നു. ലുപിന്‍ ലിമിറ്റഡിന് കീഴില്‍ പത്തിലേറെ ഉപകമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്.
Also Read: നോക്കിയും കണ്ടും ജോലി മാറിയില്ലെങ്കില്‍ ജിഎസ്ടി കൊടുക്കേണ്ടിവരും; അറിഞ്ഞാരുന്നോ?
ലക്ഷ്യവില 1,210 രൂപ
ഫാര്‍മ വിഭാഗത്തിലുള്ള ഓഹരികളിലൊക്കെ അടുത്തിടെയായി വില്‍പ്പന സമ്മര്‍ദം നേരിടുന്നുണ്ട്. നിലവില്‍ 870 രൂപ നിരക്കിലാണ് ലൂപിന്‍ ലിമിറ്റഡിന്റെ (BSE:500257, NSE: LUPIN) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ സെക്യൂരിറ്റീസ്, നിലവില്‍ ദീര്‍ഘകാലയളവ് കണക്കാക്കി ലുപിന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ക്ക് 1,210 രൂപ ലക്ഷ്യവിലയായി സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ 52 ആഴ്ചകള്‍ക്കിടെയുള്ള ഓഹരികളുടെ ഉയര്‍ന്ന വില ജൂണില്‍ രേഖപ്പെടുത്തിയ 1267.65 രൂപയായിരുന്നു. ഇക്കാലയളവിലെ താഴ്ന്ന നിലവാരം ഇന്നലെ രേഖപ്പെടുത്തിയ 856.05 രൂപയാണ്. അതായത് 33 ശതമാനത്തിലേറെ വിലയിടിവ് നേരിട്ടു. അതേസമയം, കമ്പനിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 38,976 കോടി രൂപയാണ്. കോവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനാല്‍ വീണ്ടും നിക്ഷേപകര്‍ ഡിഫന്‍സീവ് സെക്ടറിലോട്ട് തിരിയുകയാണെങ്കില്‍ അതിന്റെ ഗുണഫലം ലുപിന്‍ ലിമിറ്റഡിനുമുണ്ടാകാം.
Also Read: ഇഷ്യൂ വിലയില്‍ കിട്ടും; മികച്ച ആല്‍ഫയും; ഇനി 50% കുതിപ്പ്
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.