കേരളത്തിൽ ബാങ്കിംഗ് വിപ്ലവത്തിന് തുടക്കം കുറിക്കാൻ ഇനി വെറും 20 മാസങ്ങൾ മാത്രം. കേരള ബാങ്ക് രൂപീകരണത്തിനായി കർമ്മസേന രൂപീകരിക്കാനും 20 മാസത്തിനുള്ളിൽ ബാങ്കിന്റെ രൂപീകരണ നടപടികൾ പൂർത്തിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നബാർഡ് ചീഫ് ജനറൽ മാനേജർ സ്ഥാനത്തു നിന്ന് വിരമിച്ച വി.ആർ. രവീന്ദ്രനാഥ് ആയിരിക്കും കർമ്മസേനയുടെ അദ്ധ്യക്ഷൻ. കൂടാതെ ബാങ്കിംഗ്, ഐ.ടി, മാനേജ്മെന്റ്, നിയമം എന്നീ നാല് മേഖലകളിലെ വിദഗ്ധരും കർമ്മസേനയിൽ അംഗങ്ങളായിരിക്കും.
കേരള ബാങ്ക് രൂപീകരണം എങ്ങനെ?
കേരള ബാങ്ക് സംബന്ധിച്ച് പഠിക്കുന്നതിന് സർക്കാർ നേരത്തേ നിയോഗിച്ച ഡോ. എം.എസ്. ശ്രീറാം കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത 20 മാസത്തിനുള്ളിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണ് കർമ്മസേനയുടെ ചുമതല. സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഏകോപിപ്പിച്ച് 1200ലധികം ശാഖകളുള്ള കേരള ബാങ്ക് രൂപീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
കേരളത്തിന്റെ സ്വന്തം ബാങ്ക്
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാറിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യയുണ്ടെന്നാണ് സൂചന. കൂടാതെ സ്വകാര്യ ബാങ്കുകളും മറ്റും ഉയർന്ന സർവ്വീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ചാർജ്ജ് ആകും ഈടാക്കുക.
ലക്ഷ്യം വളർച്ച
കേരള ബാങ്കിന്റെ പ്രധാന ലക്ഷ്യം സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി ഫണ്ട് ലഭ്യമാക്കുക എന്നതാണ്. ബാങ്ക് രൂപീകരിക്കുന്നതോടെ കേരളത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്താനാകും. ധനകാര്യ മേഖലയിലെ കേരള ബാങ്കിന്റെ വളർച്ച സ്വകാര്യമേഖലയുടെ വളർച്ചയെ പരോക്ഷമായി സഹായിക്കും. ഇത് കൂടുതൽ എൻ.ആർ.ഐ പണം സ്വരൂപിക്കാൻ ബാങ്കിന് സഹായകമാകും.
എൻ.ആർ.ഐ നിക്ഷേപം
കേരളത്തിലെ ബാങ്കുകൾ 1.20 ലക്ഷം കോടി രൂപയുടെ എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇതിൽ 30% കേരളത്തിലെ പ്രഥമ ബാങ്കായ എസ്.ബി.ടിയിലാണ് ലഭിച്ചിരുന്നത്. എന്നാൽ എസ്.ബി.ടി - എസ്.ബി.ഐ ലയനം നടന്നതോടെ എസ്.ബി.ടിയുടെ പ്രാദേശികത നഷ്ട്ടപ്പെടുമെന്നും ഈ അവസരം കേരളാ ബാങ്കിന് പ്രയോജനപ്പെടുത്താനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സഹകരണ ബാങ്കിംഗ്
സഹകരണ ബാങ്കിംഗ് ഇപ്പോൾ ഒരു ത്രിതല സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളാണ് തലപ്പത്തുള്ളത്. ജില്ലാ സഹകരണ ബാങ്കുകൾ രണ്ടാമത്തെ തലത്തിൽ വരുന്നു. ഏറ്റവും താഴത്തെ തലത്തിലാണ് പ്രാദേശിക സഹകരണ സംഘങ്ങൾ. എന്നാൽ കേരളാ ബാങ്ക് രൂപീകരിക്കുന്നതോടെ ബാങ്കിന്റെ പ്രവർത്തനം രണ്ട് തലത്തിലുള്ള സംവിധാനമായി മാറും. കൂടാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചയിരിക്കും ബാങ്ക് പ്രവർത്തിക്കുക.
റിസർവ് ബാങ്ക് ലൈസൻസ്
കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസർവ് ബാങ്കിന്റെ ലൈസൻസ് നേടണം. നിലവിലുള്ള ലൈസൻസ് ഉപയോഗിച്ച് മുന്നോട്ട് പോകാൻ സാധിച്ചാലും ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും തമ്മിലുള്ള ലയനത്തിന് റിസർവ് ബാങ്കിന്റെ അനുമതി വേണം.
പ്രാരംഭ മൂലധനം
50000 കോടിയാണ് കേരളാ ബാങ്കിന്റെ പ്രാരംഭ മൂലധനമായി കണക്കാക്കിയിരിക്കുന്നത്. വിവിധ ബാങ്കുകളിലുള്ള ഡിപ്പോസിറ്റ് ഫണ്ടുകളുടെ ഭാഗിക കൈമാറ്റമോ പരിവർത്തനമോ വഴിയാകും ഈ തുക കണ്ടെത്തുക.
വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ
കേരള ബാങ്കിന്റെ ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാകും. സിംഗിൽ മാനേജ്മെന്റ് സിസ്റ്റമായതിനാൽ വായ്പകളും മറ്റും വളരെ വേഗം അനുവദിച്ച് കിട്ടും.
ജീവനക്കാർ
സഹകരണ ബാങ്കുകളിൽ നിലവിലുള്ള ജീവനക്കാരെ പുനർ വിന്യസിക്കുന്നതിനൊപ്പം പ്രൊഫഷണൽ യോഗ്യതയുള്ള പുതിയ ജീവനക്കാരെ കണ്ടെത്തും. ഇത് കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതയുണ്ടാക്കും. പിഎസ്.സി പോലുള്ള സർക്കാർ ഏജൻസികൾ വഴിയാകും ജീവനക്കാരെ തിരഞ്ഞെടുക്കുക. നിലവിൽ സംസ്ഥാന സഹകരണ ബാങ്കുകളിൽ 273 ജീവനക്കാരും ജില്ലാ സഹകരണ ബാങ്കുകളിൽ 5,000 ത്തോളം ജീവനക്കാരുമുണ്ട്. ബാങ്കുകളുടെ ലയനത്തിനു ശേഷം അവർ എല്ലാവരും കേരളാ ബാങ്ക് ജീവനക്കാരായി മാറും.
malayalam.goodreturns.in