എയര്‍ ഇന്ത്യ ആഭ്യന്തര വിമാനങ്ങളില്‍ മാംസാഹാരം ബിസിനസ് ക്ലാസില്‍ മാത്രമാക്കി ചുരുക്കി. ഇക്കണോമി ക്ലാസിൽ ഇനി മുതൽ സസ്യാഹാരമാണ് നൽകുക. ചെലവുചുരുക്കലാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് വിവരം.
മാംസാഹാരം നിർത്തലാക്കിയാൽ വർഷം 10 കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൾ പറയുന്നത്. വർഷം 350-400 കോടി രൂപയാണ് കാറ്ററിംഗ് സർവീസിനായി എയർ ഇന്ത്യ ചെലവഴിക്കുന്നത്. എന്നാൽ രാജ്യാന്തര സർവീസുകൾക്ക് ഈ തീരുമാനം ബാധകമല്ല. കൂടാതെ ആഭ്യന്തര സർവീസുകളിലെ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും മാംസാഹാരം ലഭിക്കും.
90 മിനിറ്റിൽ താഴെയുള്ള യാത്രയ്ക്ക് മാംസാഹാരം നൽകുന്നത് എയർ ഇന്ത്യ ആറു മാസങ്ങൾക്കു മുമ്പ് നിർത്തിയിരുന്നു. സാലഡുകൾ വിളമ്പേണ്ടെന്ന കാര്യത്തിലും എയർ ഇന്ത്യ കഴിഞ്ഞ മാസം തീരുമാനം എടുത്തിരുന്നു.
എന്നാൽ ഈ തീരുമാനത്തിനെതിരെ ഒരു വിഭാഗം യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരുടെ അഭിപ്രായം തേടിയല്ല തീരുമാനം എടുത്തിരിക്കുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
malayalam.goodreturns.in