രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചെയർമാനായി രജനീഷ് കുമാറിനെ നിയമിച്ചു. ഈ മാസം ഏഴു മുതൽ മൂന്നു വർഷത്തേക്കാണ് നിയമനം. നിലവിലെ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് രജനീഷ് കുമാർ എത്തുന്നത്.
നിലവില്‍ എസ്ബിഐയുടെ മാനേജിങ് ഡയറക്ടറാണ് രജനീഷ് കുമാര്‍. നാലു മാനേജിങ് ഡയറക്ടര്‍മാരെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കാനായി പരിഗണിച്ചത്. ഇതില്‍ നിന്നുമാണ് രജനീഷ് കുമാറിനെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ 37 വര്‍ഷമായി ഇദ്ദേഹം എസ്ബിഐയിലെ ജീവനക്കാരനാണ്. ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ സിഇഒ ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ലാണ് രജനീഷ് എസ്ബിഐയില്‍ പ്രൊബേഷനറി ഓഫീസറായി ജോലി ആരംഭിച്ചത്.
ബാങ്കുകളുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായ അരുന്ധതി ഭട്ടാചാര്യയ്ക്ക് കേന്ദ്രം കാലാവധി ഒരു വർഷം നീട്ടി നൽകിയിരുന്നു. 2013ലാണ് അരുന്ധതി എസ്ബിഐയുടെ തലപ്പത്തെത്തുന്നത്.
malayalam.goodreturns.in