അമേരിക്കന്‍ എക്കണോമിസ്റ്റായ റിച്ചാര്‍ഡ് എച്ച് താലർ 2017ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായി. സാമ്പത്തിക വിനിയോഗത്തിനു പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഇദ്ദേഹം നൊബേൽ സമ്മാനത്തിനർഹനായത്.
ചിക്കഗോ യുണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ പ്രൊഫസറാണ് ഇദ്ദേഹം. ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് റിച്ചാര്‍ഡ്.
അതായത് വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട പഠനം. താലർ എഴുതിയ നഡ്ജ് എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നിരവധി ഗവേഷകർക്ക് പ്രചോദനം നൽകുന്നതാണ് താലറിന്റെ പഠനമെന്ന് അവാർഡ് കമ്മിറ്റി വ്യക്തമാക്കി.
ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക. ഒലിവര്‍ ഹാര്‍ട്ട്, ബെങ്റ്റ് ഹോംസ്‌ട്രോം എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം സാമ്പത്തികശസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്. സാമ്പത്തിക ശാസ്ത്രത്തിനുള്ള 79-ാമത് നൊബേൽ സമ്മാനമാണ് റിച്ചാര്‍ഡ് എച്ച് താലർ സ്വന്തമാക്കിയത്.
malayalam.goodreturns.in