ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമായ ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച്ച നിർവഹിക്കും. ടെക്നോസിറ്റിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഐടി പ്രൊഫഷണൽസിന് വൻ തോതിലുള്ള തൊഴിൽ സാധ്യതയാകും ലഭിക്കുക.
ടെക്നോസിറ്റി പദ്ധതി
ദേശീയ പാതയുടെ ഇരുവശത്തും 400 ഏക്കറിലാണ് ടെക്നോസിറ്റി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ 300 ഏക്കര്‍ ഐടി മേഖലയ്ക്കാണ്. 100 ഏക്കറില്‍ രാജ്യത്തെ ആദ്യത്തെ നോളജ്സിറ്റിയും ഉയരും.
നിർമ്മാണ കാലയളവ്
രണ്ടു വര്‍ഷത്തിനുള്ളില്‍ ടെക്നോസിറ്റിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തൽ. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം ഐടി കമ്പനികള്‍ക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പുതിയ കെട്ടിടത്തില്‍ സ്ഥലം നൽകാനും പദ്ധതിയുണ്ട്.
മുൻഗണന
ഐടി സാങ്കേതിക വിദ്യയിലെ ചില പുതിയ പ്രവണതകൾക്കായിരിക്കും ടെക്നോസിറ്റിയിൽ പ്രാധാന്യം നൽകുക. അവയിൽ ചിലത് താഴെ പറയുന്നവയാണ്.
- കോഗ്നിറ്റീവ് അനലിറ്റിക്സ്
- ഐഒടി
- സൈബര്‍ സെക്യൂരിറ്റി
- ബ്ലോക് ചെയിന്‍
- ഇ-മൊബിലിറ്റി
- സ്പെയ്സ് സയന്‍സ്
- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
നിർമ്മാണച്ചെലവ്
ടെക്നോസിറ്റി കാമ്പസില്‍ സര്‍ക്കാര്‍ രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണച്ചെലവ് 105 കോടി രൂപയാണ്. 100 കോടി രൂപ കിഫ്ബിയില്‍ നിന്നും അഞ്ചു കോടി രൂപ ടെക്നോപാര്‍ക്ക് ഫണ്ടില്‍ നിന്നും മാറ്റിവച്ചിട്ടുണ്ട്.
malayalam.goodreturns.in