സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പഴിക്കുന്നത് ശരിയല്ലെന്ന് ചെയര്‍മാന്‍ രജനീഷ് കുമാര്‍. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് സേവിങ്‌സ് ബാങ്ക് (എസ്ബി) അക്കൗണ്ടിലുണ്ടായിരിക്കേണ്ട മിനിമം ബാലന്‍സിന്റെ പേരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പഴിക്കുന്നതെന്ന് ചെയര്‍മാന്‍ രജനീഷ് കുമാര്‍ വ്യക്തമാക്കി.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ ബാങ്കിനു ഭാരിച്ച ചെലവു വരുത്തുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണു മിനിമം ബാലന്‍സ് പോലുള്ള നിബന്ധനകള്‍ പാലിക്കാത്തതിനു ഫീസ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും രജനീഷ് കുമാര്‍ പറഞ്ഞു.
ഇത്തരം ഫീസുകള്‍ ഇടയ്ക്കിടെ അവലോകനം ചെയ്യാറുണ്ടെന്നും ബാങ്കിന്റെ 'ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍' ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ രജനീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യത്തെ ബാങ്കിങ് മേഖലയിൽ 'ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍ പോലുള്ള സംരംഭം ആദ്യമാണ്. വിദേശ ഇന്ത്യക്കാരായ 33 ലക്ഷം ഇടപാടുകാരാണ് ബാങ്കിനുള്ളത്. വിവിധ സംസ്‌ഥാനങ്ങളിലായി നൂറോളം എൻആർഐ ശാഖകൾ ഇവർക്കു നൽകി വരുന്ന സേവനങ്ങൾ ഇനി ഗ്ലോബൽ എൻആർഐ സെന്റർ കേന്ദ്രീകരിച്ചായിരിക്കും.
malayalam.goodreturns.in