മിനിമം ബാലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. 2017 ഏപ്രില്‍ മുതല്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവിലാണ് എസ്ബിഐ ഇത്രയധികം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തിരിക്കുന്നത്.
വിവരാവകാശത്തിന് മറുപടി
മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗഡ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ആകെ അക്കൌണ്ടുകൾ
എസ്ബിഐക്ക് നിലവില്‍ 41 കോടി സേവിംഗ്‌സ് അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 25 കോടി അക്കൗണ്ടുകള്‍ക്കാണ് മിനിമം ബാലന്‍സ് ബാധകമുളളത്. ബാക്കിയുള്ളതില്‍ 16 കോടി അക്കൗണ്ടുകള്‍ പ്രധാന്‍മന്ത്രി ജനധന്‍ അക്കൗണ്ടുകളോ ബേസിക് സേവിംഗ്‌സ് അക്കൗണ്ടുളോ ആണ്. ഇവയ്ക്ക് മിനിമം ബാലന്‍സ് ബാധകമല്ല.
പിഴ ആരംഭിച്ചത് എന്ന്?
2017 ഏപ്രില്‍ ഒന്നു മുതലാണ് മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് എസ്ബിഐ പിഴ ചുമത്താന്‍ ആരംഭിച്ചത്. മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ 3,000 രൂപയും, സെമി അര്‍ബന്‍ പ്രദേശങ്ങളില്‍ 2,000 രൂപയും റൂറല്‍ ഏരിയകളില്‍ 1,000 രൂപയുമാണ് മിനിമം ബാലന്‍സായി അക്കൗണ്ടുകളില്‍ വേണ്ടത്.
പിഴ കുറച്ചു
എസ്ബിഐ സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താത്തവർക്കുള്ള പിഴ കഴിഞ്ഞ ദിവസം 75 ശതമാനം കുറച്ചിരുന്നു. പ്രതിമാസ പിഴ ആയ 50 രൂപയിൽ നിന്ന് 15 രൂപയായാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ 2018 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
malayalam.goodreturns.in