പെട്രോള്‍ - ഡീസല്‍ വിലയില്‍ ഇന്നും വന്‍ വര്‍ദ്ധനവ്.
പെട്രോള്‍ - ഡീസല്‍ വിലയില്‍ ഇന്നും വന്‍ വര്‍ദ്ധനവ്. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. ആഗോള വിപണിയില്‍ വില വര്‍ദ്ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും വില വര്‍ദ്ധനവിന് കാരണം.
ഇന്നത്തെ വില
തിരുവനന്തപുരത്ത് പെട്രോള്‍ വില 78.61 രൂപയും ഡീസലിന് 71.52 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 77.39 രൂപയും ഡീസലിന് 70.38 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 77.65 രൂപയും ഡീസലിന് 70.64 രൂപയുമാണ് ഇന്നത്തെ വില.
ഒരു മാസത്തിനിടെ കൂടിയത്
ഒരു മാസത്തിനിടെ പെട്രോളിന് 2.46 രൂപയും ഡീസലിന് 3.27 രൂപയും കൂടി. ഏപ്രില്‍ ഒന്നിന് ഡീസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമാണ് ഉണ്ടായിരുന്നത്.
അഞ്ച് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്ക്
അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കേരളത്തില്‍ ഇപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില. 2014ൽ ക്രൂഡോയില്‍ വില ലിറ്ററിന് 40.11 രൂപ ഉയർന്നപ്പോഴാണ് പെട്രോളിന് 75.91 രൂപയും ഡീസലിന് 59.56 രൂപയും വരെ വില ഉയർന്നത്. എന്നാൽ നിലവിൽ ക്രൂഡ് ഓയിൽ വില 26.07 രൂപയാണ്. എന്നിട്ടും പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്.
വില കൂടാൻ കാരണം
ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 74 ഡോളറിലെത്തിയിരുന്നു. സൗദി സപ്ലെ കുറച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ക്രൂഡ് വില പെട്ടെന്ന് കുതിക്കാനിടയാക്കിയത്.
ജിഎസ്ടിയിൽ ഉൾപ്പെടുത്തൽ
ഇന്ധനവില കുതിച്ചുയരാൻ തുടങ്ങിയപ്പോൾ തന്നെ ജിഎസ്ടിയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ നീക്കങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ല.
എക്സൈസ് തീരുവ
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുമ്പോഴും രാജ്യത്തെ നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. എക്‌സൈസ് തീരുവ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെ പെട്രോൾ, ഡീസല്‍ വിലക്കയറ്റം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
malayalam.goodreturns.in


Click it and Unblock the Notifications