കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) നൽകുന്ന വായ്പയുടെ പലിശ നിരക്ക് 12 ശതമാനമായി കുറയ്ക്കുമെന്ന് ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്. നിലവിൽ 16 ശതമാനമാണ് കെഎഫ്സി ഈടാക്കുന്ന പലിശ. സേവന മേഖലയ്ക്ക് 14 ശതമാനവും.
കെഎഫ്സി ബിസിനസ് കോൺക്ലേവിന്റെ ഭാഗമായി നടത്തിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പലിശ നിരക്ക് കുറച്ചാൽ മാത്രമേ സംരംഭകരെ ആകർഷിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ വായ്പാ പലിശ നിരക്ക് ശരാശരി 10 ശതമാനം മാത്രമാണ്. അതുകൊണ്ട് തന്നെ വായ്പയെടുക്കുന്നവര്‍ ഇപ്പോള്‍ കെഎഫ്‌സിയെ കൈയ്യൊഴിയുകയാണ്. വായ്പ എടുക്കാന്‍ ഉപഭോക്താക്കള്‍ കുറവായതിനാല്‍ കെഎഫ്‌സിയുടെ ലാഭവും കുറഞ്ഞു വരികയാണ്.
അപേക്ഷകരെക്കുറിച്ചു വിശദമായി അന്വേഷിച്ച ശേഷമേ ഇനി വായ്പകൾ അനുവദിക്കൂ. അന്വേഷണം നടത്താതെ വായ്പ നൽകിയാൽ തിരിച്ചടവില്ലാതെ കിട്ടാക്കടം പെരുകുമെന്നും അത് സര്‍ക്കാരിന് ബാധ്യതയാവുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.
കെഎഫ്സി മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കൗശിക്ക് അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി സതീഷ് ചന്ദ്രബാബു പ്രസംഗിച്ചു. അദാലത്തില്‍ 300ൽപരം സംരംഭകര്‍ പങ്കെടുത്തു.
malayalam.goodreturns.in