ബാങ്ക് ജോലി തേടുന്നവർക്ക് സന്തോഷ വാർത്ത. 2019 മാർച്ചിന് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) 10,300 ജീവനക്കാരെ നിയമിക്കുമെന്ന് റിപ്പോർട്ട്.
നിയമനം വിരമിക്കലിനെ തുടർന്ന്
എസ്ബിഐയിൽ ജീവനക്കാരുടെ വിരമിക്കലിനെയും സാങ്കേതികവത്ക്കരണത്തിന്റെ ഭാഗമായി നിരവധി പേർക്ക് ജോലി നഷ്ട്ടപ്പെട്ടതിന്റെയും ഭാഗമായാണ് ഒഴിവുള്ളത്. 15,762 ജീവനക്കാരാണ് ഇത്തവണ ബാങ്കിൽ നിന്ന് പിരിയുന്നത്.
നിയമനം ഇങ്ങനെ
2,000 പ്രൊബേഷണറി ഓഫീസർമാരെയും 8,300 ക്ലറിക്കൽ ജീവനക്കാരെയും നിയമിക്കാനാണ് പദ്ധതി. ഇതിൽ 1,100 പേർ റിസർവ്ഡ് കാറ്റഗറിയിൽപ്പെട്ടവരായിരിക്കുമെന്ന് എസ്.ബി.ഐ കോർപ്പറേറ്റ് ഡെവലപ്മെന്റ് ഓഫീസർ പ്രശാന്ത് കുമാർ പറഞ്ഞു.
കടുത്ത നഷ്ട്ടം
ജനവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ എസ്ബിഐ 7,718 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ബാങ്കിംഗ് മേഖലയിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നഷ്ടമാണിത്. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 2,79,803 ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. എന്നാൽ 2018 മാർച്ച് അവസാനത്തിൽ ഇത് 2,64,041 ജീവനക്കാരായാണ് കുറഞ്ഞിരിക്കുന്നത്.
പിരിഞ്ഞുപോയവർ
12,000 ജീവനക്കാരാണ് ഈ വർഷം വിരമിക്കുന്നത്. കൂടാതെ അസോസിയേറ്റ് ബാങ്കുകളിൽ നിന്നുള്ള 3,500 ജീവനക്കാർ വോളണ്ടറി റിട്ടയർമെന്റും തിരഞ്ഞെടുത്തെന്ന് പ്രശാന്ത് കുമാർ പറഞ്ഞു. ബാങ്കിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ളോക്ക്ചെയിൻ, മറ്റ് ടെക്നോളജികൾ എന്നിവയും ചെയർമാൻ രജ്നീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
malayalam.goodreturns.in