ഭാര്യ, ഭർത്താക്കന്മാർ പരസ്പരം ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് സർവ സാധാരണമാണ്. എന്നാൽ, ഇത് പാടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എസ്ബിഐയുടെ ഈ നിർദേശം കോടതിയും ശരി വച്ചു.
കേസിനെ തുടർന്നുള്ള വിധി
2013ൽ നടന്ന ഒരു സംഭവത്തിന്റെ പേരിലാണ് എസ്ബിഐയുടെ പ്രഖ്യാപനം. പ്രസവവുമായി ബന്ധപ്പെട്ട് വിശ്രമത്തിലായിരുന്ന ബംഗളൂരുവിലെ ഒരു യുവതി പണമെടുക്കാനായി ഭര്‍ത്താവിന് എടിഎം കാര്‍ഡ് നല്‍കിയതുമായി ബന്ധപ്പെട്ട കേസിന്റെ വിധിയിലാണ് ബാങ്കും കോടതിയും ഇത്തരത്തിൽ നിലപാട് സ്വീകരിച്ചത്.
സംഭവം ഇങ്ങനെ
2013 നവംബർ 14ന് കർണാടകയിലെ മാറത്തഹള്ളി സ്വദേശിനിയായ യുവതി തന്റെ എടിഎമ്മിന്റെ പിൻ നമ്പർ ഭർത്താവിന് നല്കി. സമീപത്തെ എസ്ബിഐ എടിഎമ്മിൽ നിന്ന് 25,000 രൂപ പിൻവലിക്കുന്നതിന് വേണ്ടിയാണ് യുവതി ഭർത്താവിനെ കാർഡ് ഏൽപ്പിച്ചത്. എന്നാൽ യുവതിയുടെ ഭർത്താവ് എടിഎമ്മിലെത്തി കാർഡ് സ്വൈപ് ചെയ്ത് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും തുക ലഭിച്ചില്ല. പക്ഷേ, പണം പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി ബാങ്കിൽ നിന്ന് സന്ദേശം വരികയും ചെയ്തു. എടിഎമ്മിലുണ്ടായ പിഴവിനെത്തുടർന്നാണ് തുക ലഭിക്കാതിരുന്നത്.
ഉപഭോക്തൃ കോടതിയെ സമീപിച്ചു
ഇതേത്തുടർന്ന് യുവതി 2014 ഒക്ടോബർ 21ന് ഉപഭോക്തൃ കോടതിയെ സമീപിച്ചു. പിൻവലിക്കാത്ത തുക പിൻവലിച്ചെന്നു കാണിച്ച എസ്ബിഐ തുക റീഫണ്ട് ചെയ്തു നല്‍കിയില്ലെന്നായിരുന്നു യുവതിയുടെ പരാതി. താൻ പ്രസവത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നുവെന്നും ഇതേത്തുടർന്നാണ് ഭർത്താവ് എടിഎമ്മിൽ പോയതെന്നുമായിരുന്നു യുവതിയുടെ വിശദീകരണം.
പരാതി തള്ളി
എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതിയല്ല ഭർത്താവാണ് പണം പിൻവലിച്ചതെന്ന് അറിഞ്ഞു. എടിഎം കാര്‍ഡും പിന് നമ്പറും മറ്റൊരാളുടെ പക്കൽ നൽകരുതെന്നും (അത് സ്വന്തം ഭർത്താവാണെങ്കിൽ പോലും) പണം പിന്‍വലിക്കുന്നതിനായി സെല്‍ഫ് ചെക്കോ അതോടൊപ്പം അധികാരപ്പെടുത്തുന്ന അപേക്ഷയോയാണ് നല്‍കേണ്ടിയിരുന്നതെന്ന് കണ്‍സ്യൂമര്‍ കോടതി വ്യക്തമാക്കി. ഇതോടെ പരാതി തള്ളി 25000 രൂപയും നഷ്ട്ടപ്പെട്ടു.
malayalam.goodreturns.in