വാള്‍മാര്‍ട്ട് സ്വന്തമാക്കിയ ഫ്‌ളിപ്പ് കാര്‍ട്ടിനും ലോക കോടീശ്വരന്‍ ജെഫ് ബെസോസിന്റെ ആമസോണിനും വെല്ലുവിളി ഉയര്‍ത്തി മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ക്കെതിരെ കടുത്ത മത്സരത്തിനൊരുങ്ങുകയാണ് റിലയന്‍സ് റീട്ടെയില്‍.
സ്മാർട്ട്ഫോണുകൾ, ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, എയർകണ്ടീഷണർ തുടങ്ങി ഇലക്ടോണിക് ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വിപണിയുമായി റിലയന്‍സ് റീട്ടെയില്‍സ് വിൽപ്പനയ്ക്കെത്തിയതായി കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ്സ് വ്യക്തമാക്കി. ഇലക്ട്രോണിക്ക് ഉത്പ്പന്നങ്ങളുടെ 55 ശതമാനം മുതല്‍ 60 ശതമാനം വരെ വിപണി കൈയ്യടക്കിയിരിക്കുന്നത് ഫ്‌ളിപ്പ് കാര്‍ട്ടും, ആമസോണും. അതുകൊണ്ട് തന്നെ ഈ മേഖലയിൽ തന്നെ പിടിമുറുക്കാനാണ് റിലയൻസിന്റെയും ശ്രമം.
ഒരേ സമയം ഓൺലൈനായും ഓഫ്ലൈനായും കച്ചവടം നടത്താനാണ് റിലയൻസിന്റെ പദ്ധതിയെന്നാണ് വിവരം. പ്രാദേശിക വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ചൈനീസ് ഇ - കൊമേഴ്‌സ് ഭീമന്മാരായ ആലിബാബയും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇ - കൊമേഴ്സ് ബിസിനസിൽ നിന്ന് മൊത്തം വരുമാനത്തിന്റെ പകുതിയോളം വരുമാനമുണ്ടാക്കാനാണ് അംബാനിയുടെ ലക്ഷ്യം. നിലവിൽ കമ്പനിയുടെ 80% വരുമാനവും എണ്ണ, ഗ്യാസ് ബിസിനസുകളിൽ നിന്നാണ് എത്തുന്നത്.
malayalam.goodreturns.in