അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ സാധാരണക്കാരില്‍ നിന്ന് പിഴ ഇടാക്കുന്നത് ജനവിരുദ്ധ നടപടിയാണെന്നും ഇത് പിൻവലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 11,500 കോടി രൂപ സര്‍വീസ് ചാര്‍ജ്ജ് ഇനത്തില്‍ ബാങ്കുകള്‍ സാധാരണക്കാരായ ഇടപാടുകാരില്‍ നിന്ന് ചോര്‍ത്തിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാവപ്പെട്ടവരെ കൊള്ളയടിക്കൽ
പത്ത് ലക്ഷം കോടിയുടെ കിട്ടാക്കടം ഉണ്ടായിരിക്കെയാണ് വന്‍കിടക്കാരായവര്‍ക്ക് തുടര്‍ച്ചയായി ഇളവുകള്‍ നല്‍കി സാധാരണക്കാരെയും അതിന് താഴെയുളളവരെയും ബാങ്കുകള്‍ ചോര്‍ത്തുന്നത്. ആയിരം രൂപ മിനിമം നിക്ഷേപത്തിലുണ്ടാവണമെന്ന് നിഷ്കര്‍ഷിച്ചാല്‍ സബ്സിഡി തുക മാത്രം അക്കൗണ്ടിലെത്തുന്ന നിക്ഷേപകന് അത്രയും തുക തികയ്ക്കാന്‍ എത്ര മാസങ്ങള്‍ വേണ്ടി വരുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
മനുഷ്യത്വരഹിതം
ജന്‍ധന്‍-പെന്‍ഷന്‍ അക്കൗണ്ടുകള്‍ ഒഴികെയുള്ള സാധാരണക്കാരുടെ എല്ലാവിധ അക്കൗണ്ടുകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജിന്‍റെയും മറ്റും പേരുകളില്‍ പണം ചോര്‍ത്തുകയാണ്. ഇത്തരത്തിൽ അക്കൗണ്ടില്‍ നിന്നും പണം ചോര്‍ത്തുന്നത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖല ബാങ്കുകൾ മുന്നിൽ
പൊതുമേഖല ബാങ്കുകളാണ് പിഴ ഈടാക്കിയവരിൽ ഏറ്റവും മുന്നില്‍. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെല്ലാം കൂടി ഉപഭോക്താക്കളില്‍ നിന്ന് 3550 കോടിയിലധികം രൂപ ഈടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്കതമാക്കുന്നത്. ഇത് മൊത്തം പിഴയുടെ 40 ശതമാനം വരും.
എസ്ബിഐ
ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‍ബിഐ തന്നെയാണ് പിഴ ഈടാക്കലിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ. 2433 കോടിയിലധികം രൂപയാണ് എസ്ബിഐ കഴിഞ്ഞ സാമ്പത്തിക വർഷം സമ്പാദിച്ചത്.
സ്വകാര്യ ബാങ്കുകൾ
കഴിഞ്ഞ വർഷം മാത്രം 590 കോടി രൂപ പിടിച്ചെടുത്ത എച്ച്ഡിഎഫ്സി ബാങ്കാണ് സ്വകാര്യ ബാങ്കുകളിൽ മുമ്പിൽ. ആക്സിസ് ബാങ്ക് 530 കോടിയും ഐസിഐസിഐ ബാങ്ക് 317 കോടിയും പിഴ ഈടാക്കിയിട്ടുണ്ട്.
malayalam.goodreturns.in