50 കോടി രൂപയ്ക്കു മുകളില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്ക് ഇനി വിദേശ യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ.
50 കോടി രൂപയ്ക്കു മുകളില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ. ഇത്തരത്തിൽ വായ്പയെടുക്കുന്നവർക്ക് മുൻകൂർ അനുവാദം കൂടാതെ രാജ്യത്ത് നിന്ന് പുറത്ത് പോകാൻ കഴിയാത്ത നടപടികൾക്കാണ് സർക്കാർ തയ്യാറാകുന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ അദ്ധ്യക്ഷനായ സമിതിയുടെതാണ് ഈ ശുപാര്‍ശ.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ 10
ഈ ആശയം നടപ്പിലാക്കണമെങ്കിൽ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ 10 ഭേദഗതി ചെയ്യണം. വന്‍ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നീരവ് മോദിയും വിജയ് മല്യയും രാജ്യം വിട്ട സാഹചര്യത്തിൽ പൊതു താല്‍പര്യം കണക്കിലെടുത്താണ് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിക്കുന്ന തീരുമാനം സർക്കാർ നടപ്പാക്കാൻ പോകുന്നത്.
എല്ലാവർക്കും ബാധകമല്ല
വായ്പ എടുത്ത എല്ലാവർക്കും പുതിയ പരിഷ്കാരം ബാധകമാകില്ല. നിലവിൽ 50 കോടി രൂപയ്ക്ക് മുകളിൽ വായ്പ എടുത്തവരെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. എന്നാൽ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
പുതിയ നിയമം ഗുണകരമാകും
നിലവിലെ സാഹചര്യത്തിൽ പുതിയ നിയമം ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കാരണം കിട്ടാക്കടം പെരുകുന്ന പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താൻ ഈ നിയമം സഹായിക്കുമെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം.
പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കും
50 കോടി രൂപയോ അതിനു മുകളിലോ വായ്പയെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി ശേഖരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിർദ്ദേശം നൽകിയിരുന്നു.
നീരവ് മോദി
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11400 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടയാളാണ് വജ്രവ്യാപാരിയായ നീരവ് മോദി. ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുംഭകോണമാണിത്.
വിജയ് മല്യ
അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റവാളിയാണ് വിജയ് മല്യ. യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാനായ വിജയ് മല്യ വിവിധ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ കടമെടുത്താണ് മുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ വിജയ് മല്യയെ പിടിക്കാനുള്ള ശ്രമത്തിലാണ്.
malayalam.goodreturns.in


Click it and Unblock the Notifications