കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു സർവീസ് നടത്തുന്ന പാസഞ്ചർ ഉൾപ്പെടെയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി.
കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു സർവീസ് നടത്തുന്ന പാസഞ്ചർ ഉൾപ്പെടെയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നു കോട്ടയം വഴി എറണാകുളത്തേയ്ക്കും എറണാകുളത്തുനിന്നു ഷൊർണൂർ വഴി പാലക്കാട്ടേയ്ക്കുമുള്ള ട്രെയിനുകൾ ഓടുന്നതു വെള്ളിയാഴ്ച വൈകിട്ട് നാലു വരെ നിർത്തിവച്ചതായി റെയിൽവേ അറിയിച്ചു.
ടിക്കറ്റ് നൽകുന്നില്ല
തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് നൽകുന്നതു നിർത്തിവച്ചു. വെള്ളം കയറിയതിനാൽ അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ ബ്രിഡ്ജ് നമ്പർ 176 ലൂടെ തീവണ്ടികൾ കടത്തിവിടുന്നതു താത്കാലികമായി നിർത്തിവച്ചു.
ട്രെയിനുകളുടെ പുനക്രമീകരണം
ബുധനാഴ്ച പുറപ്പെട്ട മൂന്നു ട്രെയിനുകളുടെ ഓട്ടം പുനഃക്രമീകരിച്ചിരുന്നു. ബുധനാഴ്ച ഹൂബ്ലിയിൽ നിന്നു പുറപ്പെട്ട ഹൂബ്ലി- കൊച്ചുവേളി എക്സ്പ്രസ് തൃശൂർ വരെ മാത്രമേ സർവീസ് നടത്തിയുള്ളൂ. ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെട്ട ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജംഗ്ഷനിൽ ഓട്ടം നിർത്തും. കാരയ്ക്കലിൽ നിന്നു പുറപ്പെട്ട കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ് പാലക്കാട് ജംഗ്ഷൻ വരെ മാത്രമേ ഓടുകയുള്ളൂ.
റദ്ദാക്കിയ സർവ്വീസുകൾ
കൊച്ചുവേളി- ഹൂബ്ലി എക്സ്പ്രസിൻറെ സർവീസ് കൊച്ചുവേളി മുതൽ തൃശൂർ വരെ റദ്ദാക്കി. തൃശൂരിൽ നിന്നാണ് ഈ തീവണ്ടിയുടെ സർവീസ് ആരംഭിക്കുക. തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംഗ്ഷനിൽ നിന്നു പുറപ്പെടും. എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഓടില്ല. പാലക്കാട് ജംഗ്ഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
malayalam.goodreturns.in


Click it and Unblock the Notifications