സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്നുള്ള വ്യാജ വാര്‍ത്ത പരന്നതോടെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. മഴക്കെടുതി രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിന്ന് ഇന്ധനം എത്തിക്കാന്‍ കഴിയുന്നില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ വാർത്തകൾ പരന്നത്.
ഇതിനെ തുടർന്ന് വാഹനങ്ങളുമായി ആളുകൾ കൂട്ടത്തോടെ പെട്രോൾ പമ്പുകളിലെത്താൻ തുടങ്ങി. കൂടാതെ കന്നാസുകളിലും മറ്റും പെട്രോള്‍ വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. ഇതോടെ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ പെട്രോളിന്റെ സ്‌റ്റോക്ക് തീര്‍ന്നു. പല പമ്പുകളും ഉച്ചയോടെ അടയ്ക്കേണ്ട നിലയിലായി.
ഇതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കും രക്ഷാപ്രവര്‍ത്തനങ്ങൾക്കും ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കു പോലും വേണ്ടത്ര പെട്രോള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് പെട്രോള്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
റാന്നി, തൃശൂര്‍, ചാലക്കുടി, ആലുവ, എറണാകുളം ഭാഗങ്ങളിലെ ഒട്ടേറെ പമ്പുകള്‍ വെള്ളം കയറിയതിനാലും അടച്ചിട്ടിരിക്കുകയാണ്. ഇത് സാഹചര്യങ്ങള്‍ കൂടുതൽ ഗുരുതരമാക്കി. ഈ സാഹചര്യങ്ങൾ നിലനില്‍ക്കേ അനാവശ്യമായി പെട്രോള്‍ വാങ്ങി സ്‌റ്റോക്ക് ചെയ്യുന്ന രീതി ഒഴിവാക്കണമെന്ന് പമ്പ് ഉടമകള്‍ അറിയിച്ചു. കൂടാതെ എല്ലാ പമ്പുകളിലും നാളെ രാവിലെ (18 ഓഗസ്റ്റ്) തന്നെ ഇന്ധനം എത്തിക്കുമെന്നും ഇന്ധന ക്ഷാമമില്ലെന്നും പെട്രോളിയം കമ്പനികള്‍ അധികൃതരെ അറിയിച്ചു.
malayalam.goodreturns.in