വിവിധ പൊതുമേഖല ബാങ്കുകള്‍ തങ്ങളുടെ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്തി. 0.05 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. ഏതൊക്കെയാണ് പലിശ നിരക്ക് ഉയർത്തിയ ബാങ്കുകളെന്നും എത്രത്തോളമാണ് നിരക്ക് ഉയർത്തിയിരിക്കുന്നതെന്നും അറിയണ്ടേ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എംസിഎൽആർ നിരക്ക് 0.2 ശതമാനം കഴിഞ്ഞ ആഴ്ച്ച ഉയർത്തി. ഇതോടെ എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയർന്നു. പുതിയ നിരക്ക് സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് വർഷം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 20 ബേസിസ് പോയന്റാണ് ഉയർത്തിയിരിക്കുന്നത്. 8.1 ശതമാനമാണ് പുതിയ പലിശ നിരക്ക്. മുമ്പ് 7.9 ശതമാനമായിരുന്നു പലിശ. ഒരു വർഷം കാലാവധിയിലുള്ള വായ്പയുടെ പലിശ നിരക്ക് 8.45 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. നേരത്തേ ഇത് 8.25 ശതമാനമായിരുന്നു.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ പലിശ നിരക്കുകളില്‍ 0.05 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് വരുത്തിയത്. എസ്ബിഐ പലിശ നിരക്ക് ഉയർത്തിയതിന് തൊട്ടു പിന്നാലെയാണ് ബാങ്ക് ഓഫ് ബറോഡയുടെ പലിശ വർദ്ധിപ്പിക്കൽ. സെപ്റ്റംബർ 7 മുതൽ പുതിക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഒരു വർഷം കാലാവധിയുള്ള വായ്പയുടെ പലിശ നിരക്ക് 8.50 ശതമാനത്തിൽ നിന്ന് 8.55 ശതമാനമായാണഅ ഉയർത്തിയിരിക്കുന്നത്.
ഐസിഐസിഐ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് തങ്ങളുടെ പലിശ നിരക്കുകളില്‍ 0.15 ശതമാനത്തിന്‍റെ വര്‍ദ്ധനയും നടപ്പാക്കി. ഐസിഐസിഐ ബാങ്കിന്റെ പുതുക്കിയ ഒരു മാസത്തെ എംസിഎൽആർ ഇപ്പോൾ 8.55 ശതമാനമാണ്.
ആർബിഐ വായ്പാനയം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാമത്തെ ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ ബാങ്കുകൾ വായ്പാ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. ആർബിഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്.
malayalam.goodreturns.in