രൂപയുടെ മൂല്യത്തകർച്ച കാരണം നിർമ്മാണചിലവിന്റെ വർദ്ധനവ് കണക്കിലെടുത്ത് ടൊയോട്ട, ഫോർഡ് തുടങ്ങിയ വാഹന നിർമ്മാതാക്കൾ പാസഞ്ചർ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വില ജനുവരിയിൽ ഉയർത്തും.ടൊയോട്ടയും കിർലോസ്കർ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) ജനുവരി ഒന്നുമുതൽ വാഹനങ്ങളുടെ വില 4 ശതമാനം വർദ്ധിപ്പിക്കുമെന്ന് കരുതുന്നു.രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്ന് വാഹനങ്ങളുടെ വില 1-3 ശതമാനം വർദ്ധിക്കുമെന്ന് ഫോർഡ് ഇന്ത്യ പറയുന്നു.
സ്ഥിതിഗതികൾ അവലോകനം ചെയ്തതിനു ശേഷം മാത്രമേ വാഹന വില ഉയർത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്നുമാണ് ഹോണ്ട ഗ്രൂപ് പറയുന്നത് .ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവർ വില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയിട്ടില്ല .ഇന്ധന ചെലവുകൾ,പലിശനിരക്കുകൾ, മുൻകൂറായി ഇൻഷുറൻസ് ചെലവുകൾ എന്നിവ കാരണം കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിൽ വാഹന വിപണിയിലെ വില വർദ്ധിച്ചിരുന്നു. ഇതേതുടർന്ന് ആഭ്യന്തര വിപണിയിലെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന മൂന്നുമാസത്തേക്ക് ഇടിഞ്ഞിരുന്നു.