ദേശീയപാത വികസനത്തിന് സർക്കാർ അധീനതയിലുള്ള ഭൂമിയും പുറമ്പോക്കുമടക്കം ഏറ്റെടുത്ത് നൽകാൻ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തി. ഏറ്റെടുക്കുന്ന പുറമ്പോക്ക് നികത്തേണ്ടി വന്നാൽ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കരുതെന്നും ജലസ്രോതസ്സുകളുടെ ഒഴുക്ക് തടയരുതെന്നും സമീപങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടരുതെന്നും വ്യവസ്ഥയുണ്ട്.
പുറമ്പോക്കിന് സമീപത്തെ വയലുകളിൽ ജലസേചന സൗകര്യം ഉറപ്പാക്കാനും തോടുകളുള്ള ഭാഗത്ത് കലുങ്ക്,കൾവർട്ട് എന്നിവ നിർമിക്കാനും നടപടി വേണം. ഏറ്റെടുക്കുന്ന ഭൂമി ദേശീയപാത വികസനത്തിന് മാത്രമേ വിനിയോഗിക്കാവൂ.
കെട്ടിടം, മതിലടക്കം ഏത് നഷ്ടവും ദേശീയപാത അധികൃതർ നികത്തണം. ഇക്കാര്യങ്ങൾക്ക് ജില്ല കലക്ടർമാെര ചുമതലപ്പെടുത്തി റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമി ഇതേ ഉത്തരവിെൻറ ഭാഗമായി ഏറ്റെടുക്കാൻ കഴിയാത്തതിനാൽ തദ്ദേശ വകുപ്പിനോട് പ്രത്യേക ഉത്തരവിറക്കാൻ ശിപാർശ ചെയ്തതാണ്.
കേന്ദ്ര നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം ഭൂമി പുനർ നിക്ഷിപ്തമാക്കി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കി.