അടുത്ത 5 കൊല്ലം കൂടി ബിജെപി ഭരിക്കണമെന്നാണ് ഷെയര്‍ മാര്‍ക്കറ്റ് ഫോളോ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരുടെയും ആഗ്രഹം. കാരണം മറ്റു രാഷ്്ട്രീയ പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണകാലത്ത് ഓഹരി വിപണിയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുമെന്ന പൊതുധാരണ ആളുകള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് അധികാരത്തില്‍ വന്നതിനു ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എസ് ആന്റ് പി ബി എസ് ഇ സെന്‍സെക്‌സില്‍ 46.3 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ യുപിഎയുടെ പത്തു വര്‍ഷക്കാലയളവില്‍ 171 ശതമാനമായിരുന്നു വളര്‍ച്ച.
പ്രധാനപ്പെട്ട 30 ഓഹരികള്‍ക്ക് യുപിഎ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ അതായത് 2004 മുതല്‍ 2014 വരെ 85.5 ശതമാനമായിരുന്നു ശരാശരി വളര്‍ച്ച. മോദി സര്‍ക്കാര്‍ ഭരണമേറ്റെടുത്ത 2014 മെയ് 26ന് സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 24,715.9 പോയിന്‌റിലാണ് ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഈ 30 ഓഹരി സൂചികകള്‍ 36,153.62ലാണ് ക്ലോസ് ചെയ്തു.
കാപ്പി വിറ്റ് സിദ്ധാര്‍ത്ഥ സമ്പാദിച്ചത് കോടികൾ ; കഫേ കോഫി ഡേ സ്ഥാപകനെ കുറിച്ചറിയൂ
പഴയ കണക്കുകള്‍ നോക്കിയാല്‍ ബിജെപി ഭരണം ഓഹരി വിപണിയില്‍ ഒരു കരിനിഴല്‍ ഉയര്‍ത്തുന്നു. വാജ്‌പേയി നയിച്ച എന്‍ഡിഎ(1999-2004) ഭരണ കാലത്ത് സെന്‍സെക്‌സിന്റെ വളര്‍ച്ച വെറും 1.8 ശതമാനമായിരുന്നു. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള ഭരണത്തിലാണ് ഓഹരിവിപണിയില്‍ മികച്ച നേട്ടം രേഖപ്പെടുത്തിയത്. അതായത് 188.2 ശതമാനം. അതിന് തൊട്ടു മുന്‍പുള്ള രാജീവ് ഗാന്ധിയുടെ ഭരണ കാലത്ത് ഇത് 178.8 ശതമാനമായിരുന്നു.
ഓഹരി വിപണിയില്‍ വര്‍ഷങ്ങളായി തുടരുന്ന മറ്റൊരു ട്രെന്‍ഡ് തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ വിപണിയിലെ ഇടിവ്. എന്നാല്‍ വരുന്ന രണ്ടു മാസത്തിനുള്ളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുമ്പോഴും തികച്ചും സ്‌റ്റേബിളായ ഒരു മാര്‍ക്കറ്റാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളിലും വിപണി ഇടിയാന്‍ സാധ്യത കുറവാണ്.
വരുന്ന തെരഞ്ഞെടുപ്പ് ഓഹരി വിപണിയെ വലിയ തോതില്‍ ബാധിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ക്ലോസ് ചെയ്യുന്നത് എല്ലാ കാലത്തേയും ഉയര്‍ന്ന നിരക്കിലാണെന്നും എച്ചഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസര്‍ച്ച് തലവന്‍ ദീപക് ജസാനി പറയുന്നു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ നിഫ്റ്റിയിലുണ്ടായത് ആകെ 35 മുതല്‍ 40 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. അതായത് വലിയ തോതിലുള്ള മാറ്റം മാര്‍ക്കറ്റില്‍ വന്നിട്ടില്ല. ഇത് സ്‌റ്റേബിള്‍ ആയി പോകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കോര്‍പ്പറേറ്റ് വരുമാനം താഴ്ന്നുകൊണ്ടിരിക്കുകയാണെങ്കിലും മറ്റ് ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപകരുടെ പോസിറ്റീവായ ഇടപെടലാണ് വിപണിയില്‍ ഉള്ളത്. എന്നിരുന്നാലും, ഒരു ദുര്‍ബലമായ സഖ്യകക്ഷി സര്‍ക്കാര്‍ ഭരണമേറ്റെടുക്കുന്നതിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ നിക്ഷേപകര്‍ക്കുള്ളതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.