ദില്ലി: ഈ സാമ്പത്തിക വര്‍ഷം ഇതുവരെയായി 20,000 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പുകള്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2018 ഏപ്രില്‍ മുതല്‍ 2019 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ചരക്കു സേവന നികുതിയില്‍ ഇത്രയും ഭീമമായ തുകയുടെ വെട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയരക്ട് ടാക്‌സസ് അംഗം ജോണ്‍ ജോസഫ് അറിയിച്ചു.
20,000 കോടിയുടെ തട്ടിപ്പുകള്‍ കണ്ടെത്തിയതില്‍ 10,000 കോടി രൂപ തിരിച്ചുപിടിക്കാന്‍ സാധിച്ചു. ഇതിനു പുറമെ അനര്‍ഹമായി 75 കോടി രൂപയുടെ ജിഎസ്ടി ക്രെഡിറ്റ് നേടിയെടുക്കുന്നതിന് 1500 കോടിയുടെ വ്യാജ ഇന്‍വോയ്‌സുകള്‍ വ്യാപാരികള്‍ സമര്‍പ്പിച്ചതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതില്‍ 25 കോടി ഇതിനകം തിരിച്ചുപിടിച്ചു. ബാക്കി തുക കൂടി ഈടാക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ജിഎസ്ടി ഇനത്തില്‍ ഇത്ര ഭീമമായ തുക വെട്ടിപ്പുനടത്തിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ കൈക്കൊള്ളാനിരിക്കുകയാണ് അധികൃതര്‍. വ്യാപാരികളിലെ 10 ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ഇത്തരം കള്ളത്തരങ്ങള്‍ കാണിക്കുന്നത്. ശരിയായ രീതിയില്‍ ജിഎസ്ടി അടയ്ക്കുന്ന ഭൂരിപക്ഷം പേര്‍ക്കും പ്രയാസങ്ങളുണ്ടാവാത്ത വിധത്തിലുള്ള നടപടികളാണ് ഇക്കാര്യത്തില്‍ കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ ജിഎസ്ടി നിരക്ക് കുറച്ച സാഹചര്യത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ഡര്‍മാര്‍ക്കുള്ള ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ഒഴിവാക്കിയ പശ്ചാത്തലത്തിലാണിത്. നിര്‍മാണത്തിലിരിക്കുന്ന സാധാരണ വീടുകളുടെ ജിഎസ്ടി അഞ്ച് ശതമാനവും ചെറിയ വീടുകളുടേത് ഒരു ശതമാനവുമാക്കിയാണ് ജിഎസ്ടി കൗണ്‍സില്‍ കുറച്ചത്.


Click it and Unblock the Notifications