ദില്ലി: നോട്ട് നിരോധനം നടപ്പിലാക്കിയ കാലത്ത് പെട്രോള്‍ പമ്പുകളിലൂടെ ബാങ്കുകളിലേക്ക് തിരികെയെത്തിയ നിരോധിത നോട്ടുകളെ കുറിച്ചുള്ള കൃത്യമായ കണക്ക് തങ്ങളുടെ പക്കല്‍ ഇല്ലെന്ന് ആര്‍ബിഐ. ഇതുമായി ബന്ധപ്പെട്ട് വിവരവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലുകളാണ് ഈ കമ്പനികൾ! നഷ്ട്ട കണക്കുകൾ ഇങ്ങനെ
2016 നവംബര്‍ 8നായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ക്ക് നിരോധനം ഏര്പ്പെടുത്തിയിരുന്നുത്. എന്നാല്‍ പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള 23 കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് പകരം നിരോധിത നോട്ടുകള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതുപ്രകാരം ലക്ഷക്കണക്കിന് ആളുകളാണ് ഇവിടങ്ങളിലെ സേവനങ്ങള്‍ക്കായി പഴയ നോട്ടുമായി ക്യൂ നിന്നത്. എന്നാല്‍ ഈ 23 സേവന കേന്ദ്രങ്ങളിലൂടെ എത്ര രൂപയുടെ നിരോധിത നോട്ടകള്‍ തിരികെയെത്തിയെന്നതിന് കുറിച്ച് കൃത്യമായ വിവരമില്ലെന്നാണ് ആര്‍ടിഐ അപേക്ഷയില്‍ ആര്‍ബിഐ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
പെട്രോള്‍ പമ്പുകള്‍ക്കു പുറമെ, സര്‍ക്കാര്‍ ആശുപത്രികള്‍, റെയില്‍വെ ടിക്കറ്റ് വിതരണം കേന്ദ്രങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, മെട്രോ ട്രെയിന്‍ സ്റ്റേഷനുകള്‍, എല്‍പിജി ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് പകരം നിരോധിത നോട്ടുകള്‍ സ്വീകാര്യമായിരുന്നു. 2016 ഡിസംബര്‍ 15 വരെ ഇവിടങ്ങളില്‍ നിരോധിത നോട്ടുകള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പെട്രോള്‍ പമ്പുകളിലും വിമാനടിക്കറ്റുകള്‍ക്കും ഇവ സ്വീകരിക്കുന്നത് ഡിസംബര്‍ രണ്ടു മുതല്‍ നിര്‍ത്തലാക്കുകയായിരുന്നു. വിമാന ടിക്കറ്റുകള്‍ വാങ്ങാനും ഇന്ധനം നിറയ്ക്കാനും കള്ളപ്പണം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
മകളുടെ ഓർമ്മയ്ക്കായി തുടങ്ങിയത് സോപ്പുപൊടി ബിസിനസ്; നിർമയുടെ വിജയഗാഥ ഇങ്ങനെ
നിരോധിക്കപ്പെട്ട 1000ത്തിന്റെയും 500ന്റെയും നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി നേരത്തേ ആര്‍ബിഐ അറിയിച്ചത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കാരണം കള്ളപ്പണം വ്യാപകമാണെന്നും അവ നിര്‍വീര്യമാക്കാനാണ് നോട്ടുനിരോധനം എന്നുമായിരുന്നു മോദി സര്‍ക്കാരിന്റെ അവകാശവാദം. 99.3 ശതമാനം നോട്ടുകള്‍ ബാങ്കുകള്‍ തിരികെയെത്തിയതോടെ ഈ വാദം പൊളിയുകയായിരുന്നു.