ദില്ലി: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് വായപ്പാതട്ടിപ്പ് പ്രതി ലണ്ടനില്‍ സുഖവാസത്തില്‍ കഴിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. മോദിക്കെതിരായ തെളിവുകള്‍ നല്കാന് പലവട്ടം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടും ഇന്ത്യ പ്രതികരിച്ചില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരട്ടെ; വലിയ പിഴ നൽകേണ്ടി വരും
വെളിപ്പെടുത്തല്‍ എന്‍ഡിടിവിയുടേത്
ബ്രിട്ടീഷ് അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കേസില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷക സംഘം മോദിക്കെതിരായ രേഖകള്‍ കണ്ടെത്താന്‍ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അതിനും മറുപടി നല്‍കിയില്ല. ഇന്ത്യയില്‍ നിന്നുള്ള ഈ തണുത്ത പ്രതികരണം കാരണം നിരവ് മോദിക്കെതിരായ നടപടികള്‍ ബ്രിട്ടീഷ് അധികൃതര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കും
പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ബ്രിട്ടീഷ് അധികൃതരുടെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട നിരവ് മോദി ലണ്ടനിലെ അഢംബര വസതിയില്‍ പരസ്യ ജീവിതം നയിക്കുന്നതും ലണ്ടനില്‍ വജ്രവ്യാപാരത്തിലേര്‍പ്പെട്ടതും കഴിഞ്ഞ ദിവസം ഒരു ബ്രിട്ടീഷ് ദിനപ്പത്രം വാര്‍ത്തയായി നല്‍കിയിരുന്നു. ഇന്ത്യ നടപടി ആവശ്യപ്പെട്ട ഒരു കുറ്റവാളിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിരവ് മോദിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തി പകരുന്നതാണ് പുതിയ റിപ്പോര്‍ട്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
13000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ്
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ തട്ടിപ്പു നടത്തി കുടുംബസമേതം രാജ്യം വിട്ട നിരവ് മോദിക്കെതിരേ പരസ്പര നിയമസഹായ കരാര്‍ പ്രകാരം 2018 ഫെബ്രുവരിയില്‍ ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
സീരിയസ് ഫ്രോഡ്സ് ഓഫീസ്
ഇന്ത്യയുടെ അപേക്ഷ പ്രകാരമാണ് ഗുരുതരമായ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ്സ് ഓഫീസ് മോദിയുടെ വിഷയം ഏറ്റെടുത്തത്. തുടര്‍ന്ന് മാര്‍ച്ചില്‍ തന്നെ നിരവ് മോദി ബ്രിട്ടനിലുണ്ടെന്ന് അന്വേഷണ സംഘം ഇന്ത്യയെ അറിയിച്ചിരുന്നു. മോദി ഹോങ്കോംഗിലാണ് ഉള്ളതെന്നായിരുന്നു ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ അപ്പോഴത്തെ നിഗമനം. പിന്നീട് മാസങ്ങള്‍ കഴിഞ്ഞു മാത്രമാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് മോദി ലണ്ടനിലുണ്ടെന്ന് സ്ഥിരീകരിക്കാനായത്.
അഭിഭാഷകനെ നിയോഗിച്ചു
അതിനിടെ നിരവ് മോദിക്കെതിരായ അന്വേഷണത്തെ സഹായിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പണം തട്ടിപ്പുകേസ് കൈകാര്യം ചെയ്യുന്നതില്‍ പ്രഗല്ഭനായ ബാരി സ്റ്റാന്‍കോബ് എന്നൊരു യുവ അഭിഭാഷകനെയും നിയോഗിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ നിന്ന് മോദിക്കെതിരായ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍ മൂന്നു തവണ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യന്‍ അധികൃതരില്‍ നിന്ന് ഒരു മറുപടിയുമുണ്ടായില്ലെന്ന് സീരിയസ് ഫ്രോഡ്സ് ഓഫീസ് അറിയിച്ചു.
ഇന്ത്യയെ സഹായിക്കാമെന്ന് വാഗ്ദാനം
മോദിക്കെതിരേ കൃത്യമായി തെളിവുകളുടെ അഭാവത്തില്‍ നടപടി സ്വീകരിക്കാനാവില്ലെന്നും മോദിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ വേണമെന്നും ബ്രിട്ടീഷ് അധികൃതര്‍ ഇന്ത്യയെ അറിയിച്ചു. ഇതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്ത്യയിലേക്ക് വരാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അതിനും മറുപടിയൊന്നും നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
എന്നാല്‍ ഇത്തരത്തില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടുള്ള കത്തുകള്‍ ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ചതായി സമ്മതിക്കാന്‍ ഇന്ത്യന്‍വിദേശകാര്യ മന്ത്രാലയം കൂട്ടാക്കിയില്ല. അത്തരം കത്തുകളെ കുറിച്ചുള്ള വിവരം തങ്ങള്‍ക്കില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞ എന്‍ഡിടിവിയോട് അധികൃതര്‍ പറഞ്ഞത്. അതേസമയം, മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെയും രണ്ട് അപേക്ഷകള്‍ കഴിഞ്ഞ ആഗസ്റ്റില്‍ ബ്രിട്ടനിലേക്ക് തങ്ങള്‍ അയച്ചിരുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഡിസംബറില്‍ അന്വേഷണം നിര്‍ത്തി
മോദിക്കെതിരേ കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് തങ്ങള്‍ നടത്തിയ തുടര്‍ച്ചയായ അഭ്യര്‍ഥനകള്‍ക്ക് ഇന്ത്യന്‍ അധികൃതരില്‍ നിന്നു ലഭിച്ച നിരാശാജനകമായ പ്രതികരണങ്ങളെ തുടര്‍ന്നാണ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനാവാതെ നടപടികള്‍ നിര്‍ത്തിവച്ചതെന്നും സീരിസയ് ഫ്രോഡ്സ് ഓഫീസ് പറയുന്നു. ഡിസംബറിലാണ് അന്വേഷണം അവസാനിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട എന്‍ഡിടിവിയുടെ ചോദ്യത്തിന്, കേസില്‍ തങ്ങള്‍ക്കുള്ള താല്പര്യം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു സീരിയസ് ഫ്രോഡ്സ് ഓഫീസിന്റെ മറുപടി.
500 രൂപയിൽ താഴെയുള്ള കിടിലൻ റീചാർജ് ഓഫറുകൾ; വൊഡാഫോൺ, ജിയോ, എയർടെൽ ലാഭം ഏതെന്ന് അറിയണ്ടേ?