ദില്ലി: സര്‍വീസിലിരിക്കെ ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ താല്പര്യമുള്ള കേന്ദ്ര ജീവനക്കാര്‍ക്കുള്ള ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ 2000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നത് 10,000 രൂപ മുതല്‍ 30,000 രൂപ വരെയാക്കിയാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അടുത്തിടെയായി വര്‍ധിപ്പിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷം വരെയുള്ള ഡിഗ്രി/ഡിപ്ലോമ കോഴ്സുകള്‍ക്കാണ് 10,000 രൂപയും മൂന്നു വര്‍ഷത്തെക്കാള്‍ കൂടുതല്‍ കാലാവധിയുള്ള കോഴ്സുകള്‍ക്ക് 15,000 രൂപയുമാണ് ലഭിക്കുക. ഒരു വര്‍ഷമോ അതില്‍ കുറവോ കാലാവധിയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് 20,000 രൂപ സര്‍ക്കാര്‍ സൗജന്യമായി നല്‍കും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീളുന്ന പിജി കോഴ്സിന് 25,000 രൂപയാണ് ലഭിക്കുക. പിഎച്ച്ഡിയോ അതിന് സമാനമായ കോഴ്സുകളോ എടുക്കുന്നവര്‍ക്കാണ് പരമാവധി തുകയായ 30,000 രൂപ കേന്ദ്ര സര്‍ക്കാര്‍ പ്രോല്സാഹനാമയി നല്‍കുന്നത്.
അതേസമയം, ജോലിയുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ വെറും അക്കാദമിക താല്പര്യം മാത്രം മുന്‍നിര്‍ത്തി ചെയ്യുന്ന കോഴ്സുകള്‍ക്ക് ആനുകൂല്യം ലഭിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ചെയ്യുന്ന ജോലിയെയോ അടുത്ത പ്രൊമോഷനില്‍ ലഭിക്കുന്ന ജോലിയെയോ സഹായിക്കുന്നതായിരിക്കണം കോഴ്സ്. അതായത് കോഴ്സ് ചെയ്യുന്നതു കൊണ്ട് ജോലിയില്‍ ഏതെങ്കിലും രീതിയിലുള്ള വളര്‍ച്ച സാധ്യമാവണം എന്നര്‍ഥം.
അനിൽ അംബാനി ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷകനായത് ചേട്ടൻ മുകേഷ് അംബാനി
കോഴ്സ് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്നതോ അല്ലെങ്കില്‍ പഠിക്കാനായി സ്റ്റഡി ലീവ് എടുക്കുന്ന കേസുകളോ ആണെങ്കില്‍ ഈ സാമ്പത്തിക സഹായം ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സര്‍വീസില്‍ ഇരുന്നുകൊണ്ട് തന്നെ ഉന്നത പഠനം നടത്തുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഒരു ജീവനക്കാരന് രണ്ടു വട്ടം മാത്രമേ ഇത്തരത്തില്‍ ഇന്‍സെന്റീവ് ലഭിക്കുകയുള്ളൂ.