ബംഗളൂരു: 9000 കോടിയുടെ വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയില്‍ നിന്ന് പണം തിരികെ ഈടാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ വില്‍പ്പന നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ 74,04,932 ഓഹരികളാണ് വില്‍പ്പന നടത്തിയത്. ഇതുവഴി 1008 കോടി രൂപ സര്‍ക്കാരിന് ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മാർച്ച് 31 ഞായറാഴ്ച്ച, ബാങ്കുകൾക്ക് അവധി ഇല്ല
മല്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. കള്ളപ്പണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് (പിഎംഎല്‍എ) കോടതി പ്രത്യേക ജഡ്ജി എംഎസ് ആസ്മിയാണ് ഇതുമായി ബന്ധപ്പെട്ട് കടം വീണ്ടെടുക്കല്‍ ട്രൈബ്യൂണലിന് ഓഹരികള്‍ വില്‍ക്കാന്‍ അനുവാദം നല്‍കിയത്. 2016 മാര്‍ച്ചില്‍ രാജ്യംവിട്ടശേഷം ഇതാദ്യമായാണ് മല്യയുടെ ആസ്തി പിടിച്ചെടുത്ത് അധികൃതര്‍ വില്‍പ്പന നടത്തുന്നത്.
മാര്‍ച്ച് 26നായിരുന്നു യുണൈറ്റഡ് ബ്രീവറീസിന്റെ ഓഹരികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പിടിച്ചെടുത്തത്. മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് യുണൈറ്റഡ് ബ്രീവറീസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്. ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേ യുണൈറ്റഡ് ബ്രീവറീസ് കര്‍ണാകട ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
വിജയ്മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളെ കണ്‍സോര്‍ഷ്യത്തിന് നല്‍കാനുള്ള 9000 കോടി രൂപ നല്‍കാതെ നാടുവിട്ട മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ അധികൃതര്‍.