ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ജെറ്റ് എയര്‍വെയ്‌സ് കൂടുതല്‍ സര്‍വീസുകള്‍ ഇനി നിര്‍ത്തലാക്കില്ലെന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കി. നിലവില്‍ സര്‍വീസ് നടത്തുന്ന 35 വിമാനങ്ങള്‍ക്കൊപ്പം ഏപ്രില്‍ അവസാനത്തോടെ 40 വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തുമെന്നും ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചതായി സിവില്‍ വ്യോമയാന മന്ത്രാലയം സെക്രട്ടരി പ്രദീപ് സിംഗ് കരോള പറഞ്ഞു. നേരത്തേ ജെറ്റ് എയര്‍വെയ്‌സ് മാനേജ്‌മെന്റുമായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കമ്പനി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ പടിയിറങ്ങിയതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ഡയരക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കടത്തില്‍ മുങ്ങിയ ജെറ്റ് എയര്‍വെയ്‌സിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരുവരും സ്ഥാനങ്ങള്‍ രാജിവച്ചൊഴിഞ്ഞത്.
കൈയിലുള്ള കാശ് 5 വർഷത്തേയ്ക്ക് എഫ്ഡിയിൽ നിക്ഷേപിക്കാൻ റെഡിയാണോ? ലാഭം ഇങ്ങനെ
കൂടുതല്‍ വിമാനങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനെ കുറിച്ചും ലഭ്യമായ ഫണ്ട് ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിനെ കുറിച്ചും അധികൃതരുമായി സംസാരിച്ചതായും സെക്രട്ടറി പറഞ്ഞു. ടിക്കറ്റ് നിരക്ക് വര്‍ധന തടയുന്നതിനുള്ള ശ്രമങ്ങളും തങ്ങള്‍ നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു. അടിയന്തരമായി 1500 കോടിയുടെ ഫണ്ട് സമാഹരിക്കാനും വിമാനങ്ങള്‍ ലീസിന് നല്‍കിയ കമ്പനികള്‍ക്കു നല്‍കാനുള്ള കടങ്ങള്‍ തീര്‍ത്ത് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുമാണ് മാനേജ്‌മെന്റ് മുന്‍തൂക്കം നല്‍കുന്നത്.