ദില്ലി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന 14.9 ശതമാനം വരുമാനക്കമ്മി നികത്താന്‍ നികുതിപിരിവ് കര്‍ശനമാക്കിയ ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരേ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെഴുതിയ കത്തിലാണ് ആദായ നികുതി ഉദ്യോഗസ്ഥരെ കയറൂരി വിടുന്ന സര്‍ക്കാര്‍ നയത്തെ സിഎമാര്‍ വിമര്‍ശിച്ചത്.
ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്ന് നേട്ടമുണ്ടാക്കേണ്ടത് ഇങ്ങനെ; നിങ്ങൾക്കറിയാത്ത ചില നിക്ഷേപ രഹസ്യങ്ങൾ
നികുതി പിരിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കണമെന്ന് താഴേക്കിടയിലുള്ള ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ വരുമാനത്തിലുണ്ടായ കുറവ് പരിഹരിക്കുന്നതിന് നികുതി പിരിവ് കര്‍ശനമാക്കാന്‍ എല്ലാ പ്രിന്‍സിപ്പല്‍ ചീഫ് ഇന്‍കം ടാക്‌സ് കമ്മീഷണര്‍മാര്‍ക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് (സിബിഡിടി) നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതായും ഇത് നികുതി ദായകര്‍ക്കിടയില്‍ വലിയ ഭീതി വിതച്ചിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. ബോംബെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സൊസൈറ്റി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍ അഹ്മദാബാദ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍ സൂറത്ത്, കര്‍ണാടക സ്‌റ്റേറ്റ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍, ലക്‌നോ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സൊസൈറ്റി എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രിക്കും കത്തെഴുതിയിരിക്കുന്നത്.
മുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ എടുക്കുന്ന കടുത്ത തീരുമാനങ്ങള്‍ നികുതി ദായകരെ വലിയ പ്രതിസന്ധിയിലാക്കും. നികുതിദായക സൗഹൃദ ഭരണകൂടമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് കടകവിരുദ്ധമായ നിലപാടാണിതെന്നും കത്തില്‍ പറയുന്നു. നികുതി പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്ന നടപടികള്‍ നിയമവിധേയമായിരിക്കണമെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന ആവശ്യപ്പെട്ടു.