ദില്ലി: വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമാവുന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തങ്ങള്‍ അധികാരത്തിലെത്തുകയാണെങ്കില്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് ഏകജാലക സംവിധാനം നടപ്പിലാക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിദ്യാഭ്യാസ രംഗത്ത് തങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി വിശദീകരിച്ചത്.
വിദ്യാഭ്യാസ വായ്പ എടുക്കുന്നവര്‍ക്ക് നടപടികള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിംഗിള്‍ വിന്‍ഡോ സമ്പ്രദായം കൊണ്ടുവരിക. അതോടൊപ്പം വായ്പയെടുത്ത വിദ്യാര്‍ഥി ജോലിയിലൂടെയോ സ്വയം തൊഴിലിലൂടെയോ വരുമാനം ഉണ്ടാക്കിത്തുടങ്ങുന്നതു വരെ വായ്പയ്ക്ക് പലിശ ഈടാക്കില്ലെന്ന പ്രഖ്യാപനവും രാഹുല്‍ ഗാന്ധി നടത്തി. 2019 മാര്‍ച്ച് 31 വരെയുള്ള എല്ലാ വിദ്യാഭ്യാസ വായ്പകളുടെയും പിഴപ്പലിശ എഴുതിത്തുള്ളുമെന്നും രാഹുല്‍ അറിയിച്ചു.
ബോണസ് കിട്ടിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ; ഇല്ലെങ്കിൽ കാശ് പോകുന്ന വഴി അറിയില്ല
അതോടൊപ്പം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കോളേജുകളുടെയും സര്‍വകലാശാലകളുടെയും സ്വയംഭരണാധികാരം പുനസ്ഥാപിക്കും. എല്ലാ മേഖലകളിലുമുള്ളവര്‍ക്കും ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് പിന്നോക്ക മേഖലകളില്‍ അത്യാധുനിക യൂനിവേഴ്‌സിറ്റികള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വചിക്കുന്ന സ്റ്റുഡന്റ്‌സ് റൈറ്റ്‌സ് ലോ (വിദ്യാര്‍ഥി അവകാശ നിയമം) കൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.