ദില്ലി: രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും ഗുരുതരമായതാണ് തൊഴിലില്ലായ്മ. ഉന്നത-സാങ്കേതിക വിദ്യാഭ്യാസം നേടിയ ലക്ഷക്കണക്കിനാളുകള്‍ രാജ്യത്ത് തൊഴില്‍ തേടിയിറങ്ങുമ്പോഴും അവര്‍ക്കാവശ്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പരാതി. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് തൊഴില്‍ സാധ്യതകള്‍ വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെറുകിട-ഇടത്തരം വ്യവസായ രംഗത്ത് മാത്രം ഒരു കോടിയോളം തൊഴിലവസരങ്ങള്‍ 2024ഓടെ സൃഷ്ടിക്കപ്പെടുമെന്ന് ഇതുമായി ബന്ധപ്പെട്ട് കണ്‍സല്‍ട്ടിംഗ് കമ്പനിയായ നൊമുറ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് മധ്യവര്‍ഗം ശക്തിപ്രാപിക്കുന്നതിനനുസരിച്ച് ഉപഭോഗവും അതുവഴി കമ്പോളവും ശക്തിയാര്‍ജ്ജിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആവശ്യമായ ഉല്‍പ്പന്നങ്ങളിലേറെയും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നതിനാല്‍ ഈ മേഖലകളില്‍ ആഭ്യന്തര ഉല്‍പ്പാദനത്തെ അത് സാരമായി ബാധിക്കുന്നു. ഇത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നതിനും കാരണമാവുന്നു. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി രാജ്യത്തിനാവശ്യമായ ഉപഭോക്തൃ സാധനങ്ങള്‍ പരമാവധി ആഭ്യന്തരമായി ഉല്‍പ്പാദിപ്പാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
നിങ്ങൾ ഇ - വാലറ്റുകൾ ഉപയോഗിക്കാറുണ്ടോ? അക്കൗണ്ടിൽ നിന്ന് നിങ്ങളറിയാതെ കാശ് പോകുന്നത് ഇങ്ങനെ
കൃത്രിമ ആഭരണങ്ങള്‍, സ്‌പോര്‍ട്‌സ് സാമഗ്രികള്‍, ശാസ്ത്രീയ ഉപകരണങ്ങള്‍, ലോഹപ്പാത്രങ്ങള്‍, യന്ത്ര ഉപകരണങ്ങള്‍, ഇലക്ട്രിക് ഫാനുകള്‍, റബര്‍, പ്ലാസ്റ്റിക്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, സൈക്കിളുകള്‍, വാഹനങ്ങള്‍, ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങി രാജ്യത്ത് ഏറെ ഡിമാന്റുള്ള സാധനങ്ങളിലേറെയും ലഭിക്കുന്നത് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ്. എന്നാല്‍ ഈ മേഖലയില്‍ വിപണിയുടെ അഭിരുചിക്കനുയോജ്യമായ മികച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്.
ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. 2017-18ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം നിര്‍മാണ മേഖലയിലെ തൊഴിലവസരങ്ങളുടെ 70 ശതമാനവും ചെറുകിട-ഇടത്തരം സംരംഭങ്ങളിലാണ്. ഈ മേഖലകളില്‍ 3.6 കോടി പേരാണ് നിലവില്‍ ജോലി ചെയ്യുന്നത്.