ന്യൂഡല്‍ഹി: കടക്കെണിയിലായ ജെറ്റ് എയര്‍വേയ്സ് വ്യാഴം, വെള്ളി ദിവസങ്ങളിലെ വിദേശ സര്‍വീസുകള്‍ കാന്‍സല്‍ ചെയ്തു. ആംസ്റ്റര്‍ഡാം, പാരിസ്, ലണ്ടന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് രണ്ട് ദിവസത്തേക്ക് കാന്‍സല്‍ ചെയ്തത്. വെള്ളിയാഴ്ചത്തെ മുംബൈ-കൊല്‍ക്കത്ത, കൊല്‍ക്കത്ത-ഗുവാഹത്തി സര്‍വീസുകളും ഡെഹ്‌റാഡൂണ്‍-കൊല്‍ക്കത്ത-ഗുവാഹത്തി സര്‍വീസുകളും ജെറ്റ് എയര്‍വെയ്‌സ് റദ്ദാക്കിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്താനുള്ള അനുമതി കമ്പനിക്ക് ഉടന്‍ നഷ്ടമായേക്കുമെന്നാണ് സൂചന.
നിലവില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ 14 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നിയമപ്രകാരം അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ കുറഞ്ഞത് 20 വിമാനങ്ങളുള്ള കമ്പനികള്‍ക്കു മാത്രമേ അനുവാദമുള്ളൂ. ജെറ്റ് എയര്‍വേയ്സിന്റെ പതിനഞ്ചില്‍ താഴെ വിമാനങ്ങള്‍ മാത്രമേ നിലവില്‍ സര്‍വീസ് നടത്തുന്നുള്ളുവെന്നും ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനുള്ള യോഗ്യത അവര്‍ക്കുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള പറഞ്ഞു.
അടുത്ത ദിവസം വരെ ജെറ്റ് എയര്‍വെയ്‌സിന്റെ 26 വിമാനങ്ങള്‍ പാരീസ്, ലണ്ടന്‍, ആംസ്റ്റര്‍ഡാം, ടൊറന്റോ, സിംഗപ്പൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തിയിരുന്നു. ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമെയാണിത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടരാന്‍ ഇനി കമ്പനിക്ക് സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.
അതിനിടെ, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ നാല് വലിയ വിമാനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ ജെറ്റ് എയര്‍വെയ്‌സ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജെറ്റ് എയര്‍വെയ്‌സ് ലീസിനെടുത്ത ഏഴ് വിമാനങ്ങള്‍ കൂടി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ലീസ് തുക നല്‍കാനാവാത്തതിനെ തുടര്‍ന്നാണ് നടപടി. കുടിശ്ശിക കുന്നുകൂടിയതിനാല്‍ ജെറ്റ് എയര്‍വെയ്‌സിന് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ നിര്‍ത്തിവച്ചതും ജെറ്റ് എയര്‍വെയ്‌സിന് തിരിച്ചടിയായി.
കൊച്ചിയിൽ ഉറപ്പായും പച്ചപിടിക്കും ഈ ആറ് ബിസിനസുകൾ; കാശുണ്ടാക്കാൻ വേറെ വഴി നോക്കേണ്ട
സാമ്പത്തിക പ്രതിസന്ധി കാരണം ജെറ്റ് എയര്‍വെയ്‌സിന്റെ 16000ത്തിലേറെ വരുന്ന ജീവനക്കാര്‍ക്ക് ഭാഗികമായി ശമ്പളം മുടങ്ങിയതും വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഒരു വിഭാഗം പൈലറ്റുമാര്‍ മാനേജ്‌മെന്റിന് ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് ജെറ്റ് എയര്‍വെയ്‌സിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിത്തുടങ്ങിയത്. ആ സമയത്ത് 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന കമ്പനി ഇപ്പോള്‍ 20ല്‍ താഴെ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.