വളരെ ചുരുങ്ങിയ കാലത്തിനിടെ യുവാക്കള്‍ക്കിടയില്‍ വ്യാപക പ്രചാരം നേടിയ ടിക് ടോക് ആപ്ലിക്കേഷന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തി. ആപ്പ് സ്റ്റോറുകളില്‍ നിന്നും ഇനി ടിക് ടോക് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്തിനെ തുടർന്നാണ് നടപടി.
പരാതി
ടിക് ടോക് ആപ്ലിക്കേഷനു വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഡ്വ. മുത്തുകുമാർ ആണ് ഹർജി നൽകിയത്. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തുകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പോണോഗ്രാഫി, സാംസ്കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു.
വിധി
ടിക് ടോക് നിരോധനം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍ പെട്ടെന്നുള്ള നടപടി. മദ്രാസ് ഹൈക്കോടതി വിധിപ്രകാരം വിധി വന്നതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കണം. വിധിക്ക് സ്റ്റേ അനുവദിക്കാത്തതിനാല്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ആപ്പ് നിരോധന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
അശ്ലീല ഉള്ളടക്കം
ഇന്ത്യൻ സംസ്ക്കാരത്തെ നശിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഈ ആപ്പ് വഴി പ്രചരിക്കുന്നതെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. അശ്ലീല ഉള്ളടക്കങ്ങളുള്ള വീഡിയോകൾ ടിക് ടോക്ക് വഴി പ്രചരിക്കുന്നുണ്ടെന്നും മദ്രാസ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
മാധ്യമങ്ങൾക്കും നിയന്ത്രണം
ടിക് ടോക്കിൽ നിർമ്മിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാധ്യമങ്ങൾക്കും കോടതി നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ടിക് ടോക് ആപ്ലിക്കേഷൻ ഉപയോഗിച്ചു നിർമ്മിച്ച വീഡിയോകൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.
ടിക് ടോക് നിരോധിച്ച മറ്റ് രാജ്യങ്ങൾ
സ്വകാര്യത മുൻ നിർത്തി അമേരിക്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ടിക്‌ടോക്കിനു നിരോധനമേർപ്പെടുത്തിയിരുന്നു. ടിക്ക്‌ടോക്കിന്റെ ഉപയോക്താക്കളില്‍ വലിയൊരു ഭാഗം ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമാണുള്ളത്.
ഇന്ത്യയിലെ ഉപഭോക്താക്കൾ
കണക്കുകള്‍ പ്രകാരം ജനുവരിയില്‍ മാത്രം 20 മില്ല്യന്‍ സജീവ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ടിക് ടോക്കിന്റെ 2018 ലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും സ്‌നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കൊച്ചുകുട്ടികള്‍ പോലും രാപ്പകല്‍ ടിക് ടോക്കിലാണ്.
കുട്ടി ഉപഭോക്താക്കൾ
വിവിധ രാജ്യങ്ങളില്‍ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരാണ് ഏറ്റവും കൂടുതല്‍ സെല്‍ഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത്. ടിക് ടോക്കിന്റെ ഉപയോഗം കൗമാരക്കാരിലും യുവാക്കളിലും വലിയ രീതിയിലുള്ള സാംസ്‌കാരിക അധ:പതനത്തിന് വഴിയൊരുക്കുന്നുവെന്നും അതിനാല്‍ രാജ്യവ്യാപകമായി ആപ്പിന് നിരോധനമേര്‍പ്പെടുത്തണമെന്നുമാണ് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications