ടിക് ടോക് ആപ്ലിക്കേഷന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്താൻ സർക്കാർ നടപടികൾ ആരംഭിച്ചതോടെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ഇനി ടിക് ടോക് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ഇതിനെ തുടർന്ന് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടിക് ടോക് അധികൃതർ.
നിലവിലുള്ള ഉപഭോക്താക്കൾക്ക് ആശ്വാസം
ടിക് ടോക്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ആശ്വാസകരമായ വാർത്തയാണ് കമ്പനി പുറത്തു വിട്ടിരിക്കുന്നത്. അതായത് ടിക് ടോക് നിരോധിച്ചെങ്കിലും ഇന്ത്യയിലെ നിലവിലുള്ള ഉപഭോക്താക്കൾക്ക് തടസ്സമാകില്ലെന്നും ആപ്പ് തുടർന്നും ഉപയോഗിക്കാമെന്നുമാണ് അധികൃതർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായ് കാത്തിരിക്കുക
ടിക് ടോക് ഉപയോഗിക്കാൻ താത്പര്യമുള്ള ആർക്കും അതിന് സൗകര്യമൊരുക്കാനായി പ്രവർത്തിക്കുമെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാനും ഉപഭോക്താക്കൾക്ക് ലഭിച്ച ഔദ്യോഗിക സന്ദേശത്തിൽ പറയുന്നു.
പരാതി
ടിക് ടോക് ആപ്ലിക്കേഷനു വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഡ്വ. മുത്തുകുമാർ ആണ് ഹർജി നൽകിയത്. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തുകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പോണോഗ്രാഫി, സാംസ്കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു.
അശ്ലീല ഉള്ളടക്കം
ഇന്ത്യൻ സംസ്ക്കാരത്തെ നശിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഈ ആപ്പ് വഴി പ്രചരിക്കുന്നതെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. അശ്ലീല ഉള്ളടക്കങ്ങളുള്ള വീഡിയോകൾ ടിക് ടോക്ക് വഴി പ്രചരിക്കുന്നുണ്ടെന്നും മദ്രാസ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.
ടിക് ടോക് നിരോധിച്ച മറ്റ് രാജ്യങ്ങൾ
സ്വകാര്യത മുൻ നിർത്തി അമേരിക്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ടിക്‌ടോക്കിനു നിരോധനമേർപ്പെടുത്തിയിരുന്നു. ടിക്ക്‌ടോക്കിന്റെ ഉപയോക്താക്കളില്‍ വലിയൊരു ഭാഗം ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമാണുള്ളത്.
ഇന്ത്യയിലെ ഉപഭോക്താക്കൾ
കണക്കുകള്‍ പ്രകാരം ജനുവരിയില്‍ മാത്രം 20 മില്ല്യന്‍ സജീവ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളാണെന്നാണും റിപ്പോര്‍ട്ടുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications