ദില്ലി: സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ആശ്വാസമായി ധനകാര്യ-കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. സ്റ്റാര്‍ട്ടപ്പുകളുടെ ഓഫീസ് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 25ല്‍ നിന്ന് ജൂണ്‍ 15ലേക്ക് മാറ്റിക്കൊണ്ടാണ് മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. പല കാരണങ്ങളാല്‍ ആക്ടീവ് ഫോറം പൂരിപ്പിച്ച നല്‍കാനാവാതെ കഷ്ടപ്പെടുകയായിരുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഈ തീരുമാനം അനുഗ്രഹമായത്. അതേസമയം, ജൂണ്‍ 15ന് ഫോറം സമര്‍പ്പിക്കാത്ത സ്റ്റാര്‍ട്ടപ്പുകള്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരുമെന്നും പുതിയ ഉത്തരവിലുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസിന്റെ സചിത്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ഫോറമാണ് ഇ ഫോറം ഐഎന്‍സി-22എ അഥവാ ആക്ടീവ് ഫോറം. ഇത് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 25ല്‍ നിന്ന് ജൂണ്‍ ഒന്നിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന ധമകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അവസാന തീയതി ജൂണ്‍ 15ലേക്ക് മാറ്രിക്കൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്.
ഇന്ത്യൻ വംശജനായ പതിനഞ്ചുകാരൻ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റ്
സ്റ്റാര്‍ട്ടപ്പ് ഓഫീസിന്റെ പുറത്തും അകത്തും നിന്നുള്ള ചിത്രങ്ങള്‍, ഓഫീസിനകത്ത് നിന്നുള്ള എംഡിമാരില്‍ ഒരാളുടെ ചിത്രം തുടങ്ങിയവ ഉള്‍പ്പെടെയാണ് ഫോറം പൂരിപ്പിച്ചു നല്‍കേണ്ടത്. എന്നാല്‍ പല സ്റ്റാര്‍ട്ടപ്പുകളും ഒന്നിച്ച് ഒരു കെട്ടിടത്തില്‍ സ്ഥലം പങ്കിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നിര്‍ദ്ദേശത്തില്‍ പറയുന്നതുപോലുള്ള ചിത്രങ്ങള്‍ നല്‍കുക എളുപ്പമാവില്ല. ഇക്കാര്യത്തില്‍ എന്തെങ്കില്‍ ഭേദഗതികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍. കെട്ടിടത്തിന്റെ പുറത്തുനിന്നുള്ള ചിത്രത്തിനു പകരം കെട്ടിടത്തിനകത്ത് ഓഫീസിലേക്കുള്ള കവാടത്തിന്റെ ചിത്രം കൊണ്ട് തൃപ്തിപ്പെടണമെന്നാണ് സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യം.