ദില്ലി: കോടികള്‍ വായ്പകളെടുത്ത് മുങ്ങുന്ന കമ്പനികളുടെയും വ്യക്തികളുടെയും എണ്ണം രാജ്യത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍, ഈ രീതിയില്‍ ബോധപൂര്‍വം വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ആര്‍ബിഐക്ക് സുപ്രിംകോടതി നിര്‍ദ്ദേശം.
സാഹസിക യാത്ര പോകാൻ താത്പര്യമുണ്ടോ? എങ്കിൽ തീർച്ചയായും ചെയ്യണം ഇക്കാര്യങ്ങൾ
ആര്‍ടിഐ പരിധിയില്‍ കിട്ടാക്കടവും
ഇവ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും വിവരങ്ങള്‍ തടഞ്ഞുവയ്ക്കാന്‍ ആര്‍ബിഐക്ക് അധികാരമില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 2015ല്‍ പുറപ്പെടുവിച്ച സുപ്രിംകോടതിയുടെ ലംഘനമാണ് റിസര്‍വ് ബാങ്ക് നടത്തുന്നതെന്നും വിവരങ്ങള്‍ ഇനിയും തടഞ്ഞുവയ്ക്കുകയാണെങ്കില്‍ കോടതിയലക്ഷ്യത്തിന് നടപടികള്‍ നേരിടേണ്ടിവരുമെന്നുമാണ് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്.
ആര്‍ബിഐ നിലപാട് തള്ളി
ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമാണെന്നും നിയമപരിരക്ഷയുള്ള അവ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള ആര്‍ബിഐയുടെ നിലപാട് തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ആര്‍ബിഐ നിയമലംഘനം തുടര്‍ന്നാല്‍ അത് ഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര റാവും വ്യക്തമാക്കി.
ആദ്യ വിധി 2015 ഡിസംബറില്‍
2015 ഡിസംബറില്‍ ജയന്തിലാല്‍ എന്‍ മിസ്ത്രി കേസിലാണ്, വായ്പാ തിരിച്ചടവില്‍ ബോധപൂര്‍വം വീഴ്ച വരുത്തുന്ന വന്‍കിടക്കാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രിം കോടതി ആര്‍ബിഐക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ വിധി നടപ്പിലാക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു റിസര്‍വ് ബാങ്ക്. പുതിയ ഉത്തരവിനെതിരേ ആര്‍ബിഐ പുനപ്പരിശോധനാ ഹരജി നല്‍കുമോ എന്ന കാര്യവും വ്യക്തമല്ല.
കിട്ടാക്കടങ്ങള്‍ വലിയ ഭീഷണി
വന്‍കിടക്കാര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് അവ തിരിച്ചടക്കാതെ കിട്ടാക്കടമായി മാറുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് 10 ലക്ഷം കോടിയിലേറെ രൂപയുടെ വായ്പാ തിരിച്ചടവാണ് മുടങ്ങിക്കിടക്കുന്നത്. മൊത്തം ബാങ്ക് ലോണുകളുടെ 10 ശതമാനത്തില്‍ കൂടുതലാണിത്.
വായ്പാ തട്ടിപ്പുകള്‍ കൂടുന്നു
2008ല്‍ കിട്ടാക്കടങ്ങളുടെ നിരക്ക് 2.3 ശതമാനമായിരുന്നുവെങ്കില്‍ 2018 ആകുമ്പോഴേക്ക് അത് 11.2 ശതമാനമായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കോടികളുടെ വായ്പാ തട്ടിപ്പുകള്‍ നടത്തിയ ശേഷം വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ വമ്പന്‍മാര്‍ കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടത് വലിയ വിവാദമായിരുന്നു. 50 കോടിയില്‍ കൂടുതല്‍ വായ്പയെടുത്ത ശേഷം തിരിച്ചടക്കാതിരിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാണ് കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.