ദില്ലി: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രാജ്യത്തെ കാര്‍ സ്‌റ്റോക്കുകള്‍ക്ക് സംഭവിച്ചിരിക്കുന്നത് 42 ബില്യന്‍ ഡോളറിന്റെ നഷ്ടം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും അതുമൂലം ബാങ്കുകളില്‍ പണത്തിന്റെ അലഭ്യതയും കാരണം യാത്രാ വാഹനങ്ങള്‍ക്കുള്ള ഡിമാന്റ് കുറഞ്ഞതാണ് പ്രതിസന്ധിക്കു കാരണം. ഈ പ്രതിസന്ധി കുറച്ചുകാലം കൂടി തുടര്‍ന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ രംഗത്തെ വിദഗ്ധര്‍.
സോഷ്യല്‍ മീഡിയ ദുരുപയോഗം തടയാന്‍ എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കും
2017 ഡിസംബറില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ ഓട്ടോമൊബൈല്‍ വില്‍പ്പന ഇന്ന് 30 ശതമാനം കണ്ട് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഇക്വിറ്റി മാര്‍ക്കറ്റില്‍ 19 മേഖലാതല സൂചികകളെടുത്തു പരിശോധിച്ചാല്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതും ഓട്ടോമൊബൈല്‍ സെക്ടറാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം വരെ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന ഓട്ടോമൊബൈല്‍ മാര്‍ക്കറ്റാണ് ഇന്ത്യയിലേത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ തന്നെ ഈ തിരിച്ചടിയുണ്ടായത് വാഹന നിര്‍മാതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹീറോ മോട്ടോകോര്‍പ് ലിമിറ്റഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് എന്നീ മുന്‍നിര വാഹന നിര്‍മാതാക്കളെയാണ് തിരിച്ചടി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് എന്നതാണ് ഏറെ ആശ്ചര്യകരം. ഓഹരി സൂചികയില്‍ 20 ശതമാനത്തോളം തകര്‍ച്ചയാണ് ഈ കമ്പനികള്‍ക്ക് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.
വാഹനങ്ങള്‍ക്കുള്ള ഡിമാന്റിന്റെ കാര്യത്തില്‍ പ്രതീക്ഷിച്ചതിനേക്കാല്‍ കുറവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അത് തിരിച്ചടി ആഘാതം വര്‍ധിപ്പിക്കാന്‍ കാരണമായേക്കും. 2014നു ശേഷം യാത്രാവാഹന നിര്‍മാണത്തില്‍ 2018-19 വര്‍ഷത്തിലുണ്ടായതു പോലുള്ള കുറവ് ഉണ്ടായിട്ടില്ലെന്ന് സൊസൈറ്റ് ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് അറിയിച്ചു. രാജ്യത്തെ 16 വാഹന നിര്‍മാതാക്കളില്‍ രണ്ട് കമ്പനികള്‍ മാത്രമാണ് ഈ പ്രതിസന്ധിയെ തരണം ചെയ്തത്. ടാറ്റാ മോട്ടോഴ്‌സും ബജാജ് ഓട്ടോ ലിമിറ്റഡും.