ദില്ലി: ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ കയറ്റി അയക്കുന്നതില്‍ ഒന്നാം സ്ഥാനം ഇറാഖിനു തന്നെ. സൗദിയെ പിന്നിലാക്കിയാണ് ഇറാഖ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ സ്ഥാനം സ്വന്തമാക്കിയത്. 2018-19 സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്കാവശ്യമായ എണ്ണയുടെ അഞ്ചിലൊന്നും വിതരണം ചെയ്തത് ഇറാഖായിരുന്നു.
സ്വർണത്തിന് ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില, ലക്ഷ്യം അക്ഷയ തൃതീയ
ഇന്ത്യയുടെ എണ്ണ ഇറക്കുമതി 307.3 മില്യണ്‍ ടണ്‍
ഡയരക്ടറേറ്റ് ജനറല്‍ ഓഫ് കമേഴ്‌സ്യല്‍ ഇന്റലിജന്‍സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 46.61 മില്യണ്‍ ടണ്‍ അസംസ്‌കൃത എണ്ണയാണ് ഇറാഖ് ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം അധികമായിരുന്നു ഇത്. 2017-18 സാമ്പത്തിക വര്‍ഷം 45.7 മില്യണ്‍ ടണ്‍ എണ്ണയായിരുന്നു ഇറാഖില്‍ നിന്ന് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 307.3 മില്യണ്‍ ടണ്‍ എണ്ണയാണ് ഇന്ത്യ വിവിധ രാജ്യങ്ങളില്‍ നിന്നായി ആകെ ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 220.4 മില്യണ്‍ ടണ്‍ ആയിരുന്നു.
സൗദിക്ക് സ്ഥാനം നഷ്ടമായി
പരമ്പരാഗതമായി സൗദി അറേബ്യയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവ്. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷം ഈ സ്ഥാനം ആദ്യമായി ഇറാഖ് ഏറ്റെടുക്കുകയായിരുന്നു. 2018-19 വര്‍ഷത്തില്‍ 40.33 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലാണ് സൗദിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. പക്ഷെ, 2017-18 വര്‍ഷത്തേക്കാള്‍ കൂടുതലായിരുന്നു ഇത്. 36.16 മില്യണ്‍ ടണ്ണായിരുന്നു ആ വര്‍ഷത്തെ ഇറക്കുമതി.
മൂന്നാം സ്ഥാനത്തായിരുന്നു ഇറാന്‍
ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് അമേരിക്ക ഇറാനെതിരായ ഉപരോധം ശക്തമാക്കുന്നത് വരെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇറാന്‍. 2018-19 വര്‍ഷം 23.9 മില്യണ്‍ ടണ്‍ എണ്ണയാണ് പേര്‍ഷ്യന്‍ രാജ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. 2017-18ല്‍ ഇത് 22.59 മില്യണ്‍ ടണ്‍ ആയിരുന്നു. 2010-11 കാലത്ത് സൗദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ നല്‍കിയിരുന്ന ഇറാന്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.
വെനിസ്വേലയെ പിന്നിലാക്കി യുഎഇ
കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് വെനിസ്വേലയെ യുഎഇ എണ്ണ വിതരണത്തില്‍ പിന്നലാക്കിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ യുഎഇ 17.49 മില്യണ്‍ ടണ്‍ എണ്ണ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. 2017-18 വര്‍ഷം 18.34 മില്യണ്‍ ടണ്‍ എണ്ണയായിരുന്നു വെനിസ്വേലയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. ആ വര്‍ഷം യുഎഇയുടെ ഓഹരി 14.29 മില്യണ്‍ ടണ്‍ ആയിരുന്നു.
നെജീരിയയും കുവൈത്തും
യുഎഇ കഴിഞ്ഞാല്‍ നൈജീരിയയും കുവൈത്തുമാണ് ഇന്ത്യക്ക് കൂടുതലായി എണ്ണ നല്‍കുന്ന രണ്ട് രാജ്യങ്ങള്‍. നൈജീരിയ 16.83 മില്യണ്‍ ടണ്ണും കുവൈത്ത് 10.78 മില്യണ്‍ ടണ്ണും എണ്ണ നല്‍കി. 10.28 മില്യണ്‍ ടണ്ണുമായി മെക്‌സിക്കോയാണ് തൊട്ടു പിന്നിലുള്ളത്.
അമേരിക്ക വളര്‍ച്ചയുടെ പാതയില്‍
എണ്ണ കയറ്റുമതിയുടെ കാര്യത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള രാജ്യം അമേരിക്കയാണ്. 2017ലാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. അന്ന് 1.4 മില്യണ്‍ ടണ്‍ എണ്ണയായിരുന്നു ഇന്ത്യ വാങ്ങിയത്. എന്നാല്‍ 2018-19 വര്‍ഷത്തില്‍ അത് നാലു മടങ്ങ് വര്‍ധിച്ച് 6.4 മില്യണ്‍ ടണ്‍ ആയി കുത്തനെ ഉയര്‍ന്നു.