ദില്ലി: ഡല്‍ഹി-കൊച്ചി റൂട്ടിലുള്‍പ്പെടെ പുതിയ സര്‍വീസുകളുമായി സ്‌പൈസ്ജെറ്റിന്റെ 12 വിമാനങ്ങള്‍ കൂടി. മെയ് 11 മുതലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുക. പ്രധാനമായും മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസുകളിലേറെയും. ബോയിംഗിന്റെ 737 എന്‍ജി വിമാനങ്ങളാണ് പുതിയ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുകയെന്ന് സ്‌പൈസ്‌ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുംബൈയില്‍ നിന്നുള്ള പുതിയ വിമാനങ്ങള്‍ ടെര്‍മിനല്‍-2ല്‍ നിന്നാണ് സര്‍വീസ് നടത്തുക.
ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കു പുറമെ, ഡല്‍ഹി-വിശാഖപട്ടണം, ഡല്‍ഹി-കൊച്ചി റൂട്ടുകളിലും സ്‌പൈസ്‌ജെറ്റ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. ഇതോടൊപ്പം മുംബൈ-ബെംഗളൂരു റൂട്ടിലും മുംബൈ-ഖോരക്പൂര്‍ റൂട്ടിലും കൂടുതല്‍ സര്‍വീസുകളും ആരംഭിക്കും. ഇതോടൊപ്പം മുംബൈ-ചെന്നൈ റൂട്ടില്‍ ദിവസം അഞ്ചായും ഡല്‍ഹി-ശ്രീനഗര്‍ റൂട്ടില്‍ ദിവസം രണ്ടായും സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി.
ഗോ എയറിൽ പരിചയസമ്പന്നരായ ജോലിക്കാർക്ക് അവസരം; ജെറ്റ് എയർവെയ്സ് ജീവനക്കാർക്ക് ആശ്വാസം
ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് വിവിധ സെക്ടറുകളിലേക്കുണ്ടായ സര്‍വീസുകളുടെ ഒഴിവ് നികത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ മുതല്‍ 77 പുതിയ സര്‍വീസുകളാണ് സ്‌പൈസ്‌ജെറ്റ് പുതുതായി ആരംഭിച്ചിരിക്കുന്നത്. ഇതില്‍ 48 ഫ്‌ളൈറ്റുകള്‍ മുംബൈയുമായും 16 എണ്ണം ദല്‍ഹിയുമായും ബന്ധിപ്പിക്കുന്നവയാണ്. ആഭ്യന്തര സര്‍വീസുകള്‍ക്കൊപ്പം കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളും ബജറ്റ് എയര്‍വെയ്‌സായ സ്‌പൈസ്‌ജെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ഹോങ്കോംഗ്, ജിദ്ദ, ദുബൈ, ധാക്ക, റിയാദ്, കാഠ്ണ്ഠു എന്നിവിടങ്ങളിലേക്കാണ് പുതിയ അന്താരാഷ്ട്ര സര്‍വീസുകള്‍.