ദില്ലി: രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്ന് പ്രധാനമന്ത്രി ജനവിധി തേടാന്‍ ഒരുങ്ങവെ, തിരിച്ചടിയായി രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് വീണ്ടും കൂടി. ഏപ്രിലില്‍ 7.6 ശതമാനമായാണ് തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചത്. മാര്‍ച്ചില്‍ നിരക്ക് കുറഞ്ഞ് 6.71 ശതമാനത്തില്‍ എത്തിയത് മോദി സര്‍ക്കാരിന് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പുതിയ കണക്കുകള്‍.
സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയാണ് പുതിയ തൊഴിലില്ലായ്മാ നിരക്കുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2016 ഒക്ടോബറിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മാ നിരക്കാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയ 7.6 ശതമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ തൊഴിലില്ലായ്മാ നിരക്ക് അല്പം കുറഞ്ഞത് വലിയ വിജയമായി എന്‍ഡിഎ സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ അതിന് കൂടുതല്‍ ആയുസ്സില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രിലില്‍ 7.6 ശതമാനമായി തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചതോടെ ശരാശരി നിരക്ക് ഏഴിനു മുകളിലായി തുടരുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യത്തില്‍ വരും മാസങ്ങളിലും വലിയ പുരോഗതി ഉണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ന് അക്ഷയ തൃതീയ; സ്വർണം വാങ്ങേണ്ട ശുഭ മുഹൂർത്തം എപ്പോൾ?
സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ പ്രകാരം 2018 ഡിസംബറിലാണ് തൊഴിലില്ലായ്മാ നിരക്ക് ഏഴ് ശതമാനത്തിലേക്ക് ഉയര്‍ന്നത്. അതിന് തൊട്ടുമുമ്പത്തെ മാസം 6.7 ശതമാനമായിരുന്നു. തുടര്‍ന്ന് 2019 ജനുവരിയില്‍ 7.1ഉം ഫെബ്രുവരിയില്‍ 7.2ഉം ശതമാനമായി ഉയരുകയായിരുന്നു.