മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിനെ രക്ഷിക്കാന്‍ ഒരു ബ്രിട്ടീഷ് ബിസിനസുകാരനും രംഗത്ത്. എയര്‍ലൈന്‍സില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയ ബ്രിട്ടീഷുകാരന്‍ ജേസണ്‍ അണ്‍സ് വര്‍ത്തിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. ബ്രട്ടിനിലെ എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അറ്റ്മോസ്ഫിയര്‍ ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് സിഇഒയാണ് ജേസണ്‍ അണ്‍സ് വര്‍ത്ത്.
ജെറ്റ് എയര്‍വെയ്‌സിനെ പുനരുജ്ജീവിക്കാനുള്ള ദൗത്യത്തില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് എയര്‍ലൈന്‍സിന്റെ ഭരണം നിയന്ത്രിക്കുന്ന എസ്ബിഐയുമായി ബന്ധപ്പെട്ടതിനെ കുറിച്ച് ഇദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചതാണ് ഇതുവരെ കേട്ടിട്ടില്ലാത്ത ജേസണിന്റെ പേര് ഉയര്‍ന്നുവരാന്‍ ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട ലേലത്തിലെ വിജയിയെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ഇദ്ദേഹം അവകാശവാദവുമായി രംഗത്തെത്തിയത്. മെയ് 10ന് പ്രഖ്യാപിക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ തനിക്കും എസ്ബിഐ അനുവാദം നല്‍കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം എസ്ബിഐ സ്ഥിരീകരിച്ചിട്ടില്ല.
ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരിവാങ്ങാന്‍ താര്യപര്യമുണ്ടെന്ന് അറിയിച്ച് ഇദ്ദേഹം നേരത്തേ കമ്പനിക്ക് ഇമെയില്‍ സന്ദേശവും അയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എസ്ബിഐയുമായാണ് ബന്ധപ്പെടേണ്ടതെന്ന് ജെറ്റ്എയര്‍വെയ്‌സ് മറുപടി അയക്കുകയായിരുന്നു.
ഏതാനും മാസങ്ങളായി ജെറ്റ് എയര്‍വെയ്‌സിന്റെ കാര്യത്തില്‍ ജേസണ്‍ അണ്‍സ്‌വര്‍ത്തിന് താല്‍പര്യമുണ്ടെന്ന് ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. വിവിധ എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് ഇയാളെന്നും വ്യക്തമായിട്ടുണ്ട്.
മൈ വേള്‍ഡ് വെഞ്ച്വര്‍, ഫ്യൂച്ചര്‍ ട്രെന്‍ഡ് കാപിറ്റല്‍, റെഡ്ക്ലിഫ് കാപ്പിറ്റല്‍, മല്‍ഹാര്‍ ഹോസ്പിറ്റാലിറ്റി ആന്റ് ഇവന്റ്‌സ് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് താന്‍ ബിഡ് സമര്‍പ്പിച്ചത് എന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇത്തിഹാദ് എയര്‍വേസ്, ഇന്‍ഡിഗോ പാര്‍ട്ട്‌ണേഴ്സ്, എന്‍ഐഐഎഫ് തുടങ്ങിയ കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളിലൊന്ന് ഇന്ത്യയിലും; ഏറ്റവും മികച്ചത് ഖത്തറില്‍
ഏകദേശം 8400 കോടി രൂപയാണ് ബാങ്കുകള്‍ക്കുമാത്രമായി വായ്പാതിരിച്ചടവിനത്തില്‍ ജെറ്റ് നല്‍കാനുള്ളത്. ഇതുകൂടാതെ തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെ ചുരുങ്ങിയത് 20,000 കോടിയെങ്കിലും ജെറ്റ് എയര്‍വേസിന് ബാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.